'അരുണാചൽ ചൈനയുടെ ഭാഗം, ഇന്ത്യൻ പാസ്പോർട്ടിന് വിലയില്ല'; ഷാങ്ഹായ് വിമാനത്താവളത്തിൽ ഇന്ത്യൻ യുവതിയെ 18 മണിക്കൂർ തടഞ്ഞുവെച്ചു
അരുണാചൽ പ്രദേശ് ചൈനയുടെ ഭാഗമാണെന്ന് പറഞ്ഞ് ഇന്ത്യൻ യുവതിയെ മണിക്കൂറുകളോളം ഷാങ്ഹായ് വിമാനത്താവളത്തിൽ പിടിച്ചുവച്ചു. അരുണാചൽ പ്രദേശ് സ്വദേശിക്കാണ് ദുരനുഭവം ഉണ്ടായത്. അരുണാചൽ പ്രദേശ് ചൈനയുടെ ഭാഗമാണെന്നും ഇന്ത്യൻ പാസ്പോർട്ട് സ്വീകരിക്കാനാവില്ലെന്നുമായിരുന്നു ഇമിഗ്രേഷൻ ഉദ്യോഗസ്ഥന്‍റെ നിലപാട്.
ലണ്ടനിൽ നിന്ന് ജപ്പാനിലേക്കുള്ള യാത്രയിലായിരുന്നു യുവതി. ഷാങ്ഹായ് വിമാനത്താവളത്തിൽ മൂന്നു മണിക്കൂർ ലേഓവർ ഉണ്ടായിരുന്നു. ഇതിന്‍റെ ഭാഗമായി ഇമിഗ്രേഷൻ ഓഫിസിൽ എത്തിയപ്പോഴാണ് യുവതിയെ തടഞ്ഞുവെച്ചത്.
ഇമിഗ്രേഷന് ശേഷം പാസ്പോർട്ട് കാണിച്ച് കാത്തിരിക്കുകയായിരുന്നു ഞാൻ. അപ്പോഴാണ് ഒരു ഉദ്യോഗസ്ഥൻ ഇന്ത്യ ഇന്ത്യ എന്ന് പറഞ്ഞ് ഒച്ചയിട്ട് എന്നെ മാറ്റി നിർത്തി. ജനിച്ചത് അരുണാചലിൽ ആയതിനാൽ പാസ്പോർട്ട് അസാധുവാണെന്ന് പറഞ്ഞു. കാര്യം തിരക്കിയപ്പോൾ, അരുണാചൽ ചൈനയുടെ ഭാഗമാണെന്നും തന്‍റെ പാസ്പോർട്ട് അസാധുവാണെന്നും പറഞ്ഞു. - യുവതി വ്യക്തമാക്കി.
തുടർന്ന് 18 മണിക്കൂറോളമാണ് യുവതിയെ വിമാനത്താവളത്തിൽ പിടിച്ചുവച്ചത്. ഇമിഗ്രേഷൻ ഉദ്യോഗസ്ഥരും ചൈന ഈസ്റ്റേൺ എയർലൈൻസിലെ ജീവനക്കാരും തന്നെ കളിയാക്കിയെന്നും ചൈനീസ് പാസ്പോർട്ടിന് അപേക്ഷിക്കാൻ പറഞ്ഞെന്നുമാണ് യുവതി പറയുന്നത്. യുവതിയെ കാരണമില്ലാതെ പിടിച്ചുവയ്ക്കുക മാത്രമല്ല വെള്ളമോ മറ്റ് സൗകര്യങ്ങളോ നൽകിയില്ല. പാസ്പോർട്ട് പിടിച്ചുവച്ചതിനാൽ യുവതിക്ക് ബുക്ക് ചെയ്ത വിമാനത്തിൽ യാത്ര ചെയ്യാനും കഴിഞ്ഞില്ല. യുകെയിലെ സുഹൃത്ത് വഴി ഷാങ്ഹായിലെ ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെട്ടതിന് ശേഷമാണ് യുവതിക്ക് തുടർന്ന് യാത്ര ചെയ്യാനായത്. തനിക്കുണ്ടായ ദുരനുഭവത്തിൽ യുവതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉന്നത ഉദ്യോഗസ്ഥർക്ക് കത്തയച്ചു.