ഐഎൻഎസ് ആന്ത്രോത്ത്; ഇന്ത്യയുടെ പുതിയ അന്തർവാഹിനി വേധ യുദ്ധക്കപ്പൽ
വിശാഖപട്ടണം: ഇന്ത്യ തദ്ദേശീയമായി നിർമിച്ച അന്തർവാഹിനി വേധ യുദ്ധക്കപ്പൽ ഐഎൻഎസ് ആന്ത്രോത്ത് കമ്മിഷൻ ചെയ്തു. വിശാഖപട്ടണത്തെ നാവിക സേനാ ഡോക്ക്‌യാർഡിൽ നടന്ന ചടങ്ങിൽ കിഴക്കൻ കമാൻഡ് ഫ്ലാഗ് ഓഫിസർ കമാൻഡിങ് ഇൻ ചീഫ് വൈസ് അഡ്മിറൽ രാജേഷ് പെൻധാർക്കർ അധ്യക്ഷനായിരുന്നു. തീരത്ത്, പ്രത്യേകിച്ച് ആഴംകുറഞ്ഞ മേഖലകളിൽ പ്രവർത്തിക്കാൻ ശേഷിയുള്ള ആന്‍റി സബ്മറൈൻ ഷാലോ വാട്ടർ ക്രാഫ്റ്റ് (എഎസ്ഡബ്ല്യു-എസ്ഡബ്ല്യുസി) വിഭാഗത്തിൽപ്പെടുന്ന യുദ്ധക്കപ്പലാണ് ആന്ത്രോത്ത്.
കോൽക്കത്ത ആസ്ഥാനമായ ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സ് ആൻഡ് എൻജിനീയേഴ്സ് ലിമിറ്റഡ് (ജിആർഎസ്ഇ)യിൽ നിർമിച്ച യുദ്ധക്കപ്പലിന്‍റെ 80 ശതമാനം ഭാഗങ്ങളും തദ്ദേശീയമാണ്. നാവിക സേനയുടെ ശേഷി വർധനയിലും തദ്ദേശീയവത്‌കരണത്തിലുമുള്ള മറ്റൊരു നാഴികക്കല്ലാണിതെന്ന് കിഴക്കൻ നാവിക കമാൻഡ്.
ലക്ഷദ്വീപ് ദ്വീപസമൂഹത്തിലെ ആന്ത്രോത്ത് ദ്വീപിന്‍റെ പേരാണു യുദ്ധക്കപ്പലിനു നൽകിയത്. 77 മീറ്റർ നീളമുള്ള ഐഎൻഎസ് ആന്ത്രോത്ത് ഡീസൽ എൻജിൻ-വാട്ടർജെറ്റ് സംയോജനത്താൽ പ്രവർത്തിക്കുന്ന ഏറ്റവും വലിയ ഇന്ത്യൻ നാവിക യുദ്ധക്കപ്പലാണ്. തീരദേശ നിരീക്ഷണം മെച്ചപ്പെടുത്താൻ നാവികസേനയെ സഹായിക്കുന്ന ആന്ത്രോത്ത് ശത്രു അന്തർവാഹിനികളെ കണ്ടെത്തി നശിപ്പിക്കാൻ പ്രത്യേകമായി രൂപകൽപ്പന ചെയ്‌തതാണ്.
അത്യാധുനികവും ഭാരം കുറഞ്ഞതുമായ ടോർപ്പിഡോകളും തദ്ദേശീയമായി നിർമിച്ച റോക്കറ്റുകളും കപ്പലിൽ സജ്ജീകരിച്ചിട്ടുണ്ട്.