ആദിത്യ എൽ1 സാങ്കൽപ്പിക ചിത്രം.
India

'ആദിത്യ' വിജയപഥത്തിലേക്ക്; ശനിയാഴ്ച ലക്ഷ്യത്തിലെത്തും

ശനി വൈകിട്ട് നാലിന് ലഗ്രാഞ്ച് പോയിന്‍റ് 1ന് (എൽ1) ചുറ്റുമുള്ള ഹാലോഭ്രമണപഥത്തിലാണ് പേടകം ചുവടുറപ്പിക്കുന്നത്.

MV Desk

ബംഗളൂരു: ഇന്ത്യയുടെ ആദ്യ സൂര്യപര്യവേക്ഷണ ദൗത്യം ആദിത്യ എൽ 1 ശനിയാഴ്ച ലക്ഷ്യത്തിലെത്തും. ശനി വൈകിട്ട് നാലിന് ലഗ്രാഞ്ച് പോയിന്‍റ് 1ന് (എൽ1) ചുറ്റുമുള്ള ഹാലോഭ്രമണപഥത്തിലാണ് പേടകം ചുവടുറപ്പിക്കുന്നത്. ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയാണ് എൽ1 പോയിന്‍റ്. ഭൂമിയിൽ നിന്നു സൂര്യനിലേക്കുള്ള ദൂരത്തിന്‍റെ ഒരു ശതമാനം മാത്രമാണ് ഈ ദൂരം. മുഴുവൻ സമയവും സൂര്യനെ തടസങ്ങളില്ലാതെ നിരീക്ഷിക്കാനാകുമെന്നതാണു ഭൂമിക്കും സൂര്യനുമിടയിലെ എൽ1 പോയിന്‍റിന്‍റെ സവിശേഷത. ഗ്രഹണകാലത്തു പോലും ആദിത്യയുടെ കാഴ്ചയ്ക്ക് തടസങ്ങളുണ്ടാവില്ല. അവിടെ നിന്നു സൂര്യനെ നിരീക്ഷിക്കുന്ന പേടകം സൗരവാതങ്ങളെയും കൊറോണയെയും കുറിച്ച് പുതിയ അറിവുകൾ മാനവരാശിക്ക് സമ്മാനിക്കും.

125 ദിവസം നീളുന്ന ബഹിരാകാശ സഞ്ചാരത്തിനു സമാപനം കുറിച്ചാണ് ആദിത്യ എൽ1 ലക്ഷ്യസ്ഥാനത്തെത്തുന്നത്. ചന്ദ്രയാൻ 3ലൂടെ ചാന്ദ്രപര്യവേക്ഷണത്തിൽ പുതിയ നേട്ടങ്ങൾ സ്വന്തമാക്കിയതിനു പിന്നാലെയാണു സൂര്യ ദൗത്യത്തിലെ വിജയം.

സെപ്റ്റംബർ രണ്ടിനു രാവിലെ 11.50ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്സ് സെന്‍ററിൽ നിന്നു പിഎസ്എൽവി സി57ലായിരുന്നു ആദിത്യയുടെ വിക്ഷേപണം. 63 മിനിറ്റിനു ശേഷം പേടകത്തെ ഭൂമിക്കു ചുറ്റുമായി ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിൽ സ്ഥാപിച്ചു. പിന്നീടു പലതവണ ഭ്രമണപഥം ഉയർത്തിക്കൊണ്ടായിരുന്നു യാത്ര. ഭൂമിയുടെയും സൂര്യന്‍റെയും ആകർഷണബലം തുല്യമായി വരുന്ന ലഗ്രാഞ്ച് പോയിന്‍റിൽ പേടകത്തിന് കുറഞ്ഞ ഇന്ധനച്ചെലവിൽ നിലനിൽക്കാനാകും.

ഫോട്ടൊസ്ഫിയർ മുതൽ കൊറോണ വരെയുള്ള സൂര്യന്‍റെ അന്തരീക്ഷത്തെയും സൗരവാതങ്ങളെയും നിരീക്ഷിക്കാൻ ഏഴ് ഉപകരണങ്ങളാണ് 1480.7 കിലോഗ്രാം ഭാരമുള്ള പേടകത്തിലുള്ളത്.

ദേഹാസ്വാസ്ഥ്യം; കെ. സുധാകരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കത്തിപ്പടർന്ന് പൊറോട്ട-ബീഫ് വിവാദം; സർക്കാരിനെതിരേ പ്രേമചന്ദ്രൻ, 'വിഷചന്ദ്ര'നെന്ന് ശിവൻകുട്ടി

"റഷ്യൻ എണ്ണ വാങ്ങുന്നത് തുടർന്നാൽ ഇന്ത്യ കൂറ്റൻ താരിഫ് നേരിടേണ്ടി വരും"; ട്രംപിന്‍റെ ഭീഷണി

പിഎം ശ്രീ: ഇടതു മുന്നണി രണ്ടു തട്ടിൽ

"പാക്കിസ്ഥാനെ മുട്ടു കുത്തിച്ചത് ഐഎൻഎസ് വിക്രാന്ത്"; നാവികസേനയ്ക്കൊപ്പം ദീപാവലി ആഘോഷിച്ച് ‌പ്രധാനമന്ത്രി