ഝാർഖണ്ഡ് പിഎസ്‌സി പരീക്ഷ ക്രമക്കേട്; ഇഡി അന്വേഷണം ആരംഭിച്ചു
റാഞ്ചി/ന്യൂഡൽഹി: ഝാർഖണ്ഡിലെ വിവിധ നിയമന പരീക്ഷകളിൽ, പ്രത്യേകിച്ച് പിഎസ്‌സി പരീക്ഷയുടെ നടത്തിപ്പിൽ നടന്നതായി ആരോപിക്കപ്പെടുന്ന ക്രമക്കേടുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് (ഇഡി) അന്വേഷണം ആരംഭിച്ചു. സംസ്ഥാന പൊലീസ് സിഐഡി വിഭാഗം രജിസ്റ്റർ ചെയ്ത എഫ്‌ഐആറും ലഭിച്ച മറ്റ് പരാതികളും അടിസ്ഥാനമാക്കി കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരമാണ് അന്വേഷണം ആരംഭിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
നിയമന പരീക്ഷകളിലെ ക്രമക്കേടുകളിൽ പ്രത്യേകിച്ച് ഝാർഖണ്ഡ് ജനറൽ ഗ്രാജ്വേറ്റ് ലെവൽ കമ്പയിൻഡ് കോംപിറ്റേറ്റീവ് പരീക്ഷയിലെ ആരോപണങ്ങളിൽ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ 17 ദിവസമായി സംസ്ഥാനത്ത് പ്രതിഷേധത്തിലാണ്. സമരക്കാരുടെ 98 ശതമാനം ആവശ്യങ്ങളും അംഗീകരിച്ചതായി സർക്കാർ അറിയിച്ചിട്ടും സമരം അവസാനിപ്പിക്കാൻ വിദ്യാർഥികൾ തയ്യാറായിട്ടില്ല.
പ്രതിഷേധത്തിന് കാരണമായ ഝാർഖണ്ഡ് പബ്ലിക് സർവീസ് കമ്മിഷനിലും ഞായറാഴ്ച വലിയ അഴിച്ചുപണി നടന്നിരുന്നു. കമ്മിഷൻ അംഗങ്ങളായ അജീത ഭട്ടാചാര്യ, അനിമ ഹാൻസ്ദ, ജമാൽ അഹമ്മദ് എന്നിവർ ഞായറാഴ്ച രാജിവച്ചു. പരീക്ഷാ പേപ്പർ ചോർച്ച ഉൾപ്പെടെയുള്ള ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഝാർഖണ്ഡ് സിഐഡി ഇവരെ വിളിപ്പിച്ചതിന് പിന്നാലെയാണ് രാജി.