അടയ്ക്കുന്നതിനു തൊട്ടു മുമ്പ് മൂന്ന് ഇന്ത്യന്‍ സൂപ്പർ ടാങ്കറുകൾ ഹോർമൂസ് കടലിടുക്ക് വിജയകരമായി കടന്നു

 
India

അടയ്ക്കുന്നതിനു തൊട്ടു മുമ്പ് മൂന്ന് ഇന്ത്യന്‍ സൂപ്പർ ടാങ്കറുകൾ ഹോർമൂസ് കടലിടുക്ക് വിജയകരമായി കടന്നു

അവ ഇന്ത്യയിലേയ്ക്കുള്ള യാത്രയിലെന്ന് കേന്ദ്രമന്ത്രി

Reena Varghese

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ രൂക്ഷമാകുന്നതിനിടെ 94 ഇന്ത്യൻ നാവികരുമായി മൂന്ന് ഇന്ത്യൻ അസംസ്കൃത എണ്ണക്കപ്പലുകൾ ഹോർമൂസ് കടലിടുക്ക് സുരക്ഷിതമായി കടന്നതായി കേന്ദ്ര തുറമുഖ-കപ്പൽ ഗതാഗത മന്ത്രി സർബാനന്ദ സോനോവാൾ അറിയിച്ചു.

ശനിയാഴ്ച പകൽ സമയത്താണ് കപ്പലുകൾ കടലിടുക്ക് പിന്നിട്ടതെന്നും അവ നിലവിൽ ഇന്ത്യയിലേയ്ക്കുള്ള യാത്ര തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ബ്ലൂംബെർഗ് പുറത്തു വിട്ട കപ്പൽ ട്രാക്കിങ് വിവരങ്ങൾ പ്രകാരം ദേശ് വിഭോർ എന്ന കപ്പൽ ഹോർമൂസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്നതിനിടെ യുഎസ് സൈന്യത്തിന്‍റെ നിർദേശപ്രകാരം തെക്കൻ പാതയിലേയ്ക്ക് തിരിഞ്ഞിരുന്നു.

പിന്നീട് കപ്പൽ ഇറാൻ തീരത്തോടു ചേർന്ന മാർഗത്തിലേയ്ക്കു തിരിച്ചെത്തുകയും യാത്ര തുടരുകയും ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു. ദേശ് വൈഭവ്, ദേശ് വിഭോർ, സൻമാർ ഹെറാൾഡ് എന്നീ മൂന്ന് ഇന്ത്യൻ ടാങ്കറുകളും ഒടുവിൽ സുരക്ഷിതമായി അന്താരാഷ്ട്ര ജലാതിർത്തിയിൽ പ്രവേശിച്ചു. ഈ കപ്പലുകളിലായി 8.6 ലക്ഷം ടണ്ണിലധികം അസംസ്കൃത എണ്ണയുണ്ടെന്നും ജൂൺ 24നും ജൂലൈ 21 നുമിടയിൽ അവ ഇന്ത്യയിലെ വിവിധ തുറമുഖങ്ങളിലെത്തുമെന്നും മന്ത്രി അറിയിച്ചു.

ഇതിൽ ദേശ് വൈഭവ്, ദേശ് വിഭോർ എന്നീ കപ്പലുകൾ ജൂൺ 24 ന് ഗുജറാത്തിലെ വാഡിനാർ, സിക്ക തുറമുഖങ്ങളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏറ്റവും ഒടുവിൽ കടലിടുക്ക് പിന്നിട്ട സൻമാർ ഹെറാൾഡ് ജൂലൈ ഒന്നിന് ഒഡീഷയിലെ പാരദ്വീപ് തുറമുഖത്തെത്തുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യത്തിന്‍റെ ഊർജ്ജ സുരക്ഷയ്ക്കും ഇന്ത്യൻ നാവികരുടെ സുരക്ഷയ്ക്കും കേന്ദ്ര സർക്കാർ അതീവ പ്രാധാന്യം നൽകുന്നുണ്ടെന്ന് സോനോവാൾ വ്യക്തമാക്കി.

അതേ സമയം പത്ത് ഇന്ത്യൻ കപ്പലുകൾ ഇപ്പോഴും പേർഷ്യൻ ഗൾഫ് മേഖലയിൽ ഉണ്ടെന്നും മന്ത്രാലയത്തിന്‍റെ കണക്കുകൾ സൂചിപ്പിക്കുന്നു. അമെരിക്കയും ഇറാനും തമ്മിലുള്ള താൽക്കാലിക സമാധാന ധാരണയുടെ ഭാഗമായി ഈ ആഴ്ച ആദ്യം ഹോർമൂസ് കടലിടുക്ക് തുറന്നിരുന്നെന്നാണ് റിപ്പോർട്ടുകൾ. യുറേനിയം സമ്പുഷ്ടീകരണം കുറയ്ക്കുമെന്ന ഇറാന്‍റെ ഉറപ്പിനെ തുടർന്ന് അമെരിക്ക എണ്ണ വ്യാപാരവുമായി ബന്ധപ്പെട്ട ചില നിയന്ത്രണങ്ങൾ പിൻവലിച്ചതായും റിപ്പോർട്ടുകളുണ്ട്.

എന്നാൽ ലെബനനിലെ ഇസ്രയേൽ ആക്രമണങ്ങളും അമെരിക്ക തങ്ങളുടെ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടെന്ന ആരോപണവും ഉന്നയിച്ച് ശനിയാഴ്ച വൈകിട്ടോടെ ഹോർമൂസ് കടലിടുക്ക് വീണ്ടും അടച്ചതായി ഇറാന്‍റെ സംയുക്ത സൈനിക കമാൻഡ് പ്രഖ്യാപിച്ചതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിലെ സാഹചര്യം തുടർന്നാൽ കൂടുതൽ നടപടികളിയേക്ക് കടക്കുമെന്നും ഇറാൻ ഔദ്യോഗിക ടെലിവിഷനിലൂടെ മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ടിൽ പറയുന്നു.

സ്റ്റീവ് വോ വിളിച്ചു; യൂറോപ‍്യൻ ടി20 ലീഗിൽ കളിക്കാനൊരുങ്ങി രഹാനെ, പുതിയ അധ‍്യായത്തിന് തുടക്കം

ഭീകരവിരുദ്ധ ഓപ്പറേഷനു പിന്നാലെ അമൃത്സർ പൊലീസ് മേധാവിക്ക് സ്ഥലംമാറ്റം; ജന്തർ മന്തർ പരാമർശത്തിൽ വിവാദം

ഇരട്ട ചക്രവാതച്ചുഴി; കേരളത്തിൽ മഴ കനക്കും, 4 ജില്ലകളിൽ റെഡ് അലർട്ട്

കർണാടക നിയമസഭാ കൗൺസിൽ ചെയർമാൻ ബസവരാജ് ഹൊരട്ടി രാജിവച്ചു

ജെൻ സിയുടെ പരാതികൾ യഥാർഥം; മോഹൻ ഭാഗവതിന്‍റെ പരാമർശത്തെ പിന്തുണച്ച് ഒമർ അബ്ദുള്ള