ജസ്റ്റിസ് ഭൂഷൺ രാമകൃഷ്ണ ഗവായ്
ന്യൂഡൽഹി: ഇന്ത്യയുടെ 52ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഭൂഷൺ രാമകൃഷ്ണ ഗവായിയെ നിലവിലുള്ള സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഔദ്യോഗികമായി ശുപാര്‍ശ ചെയ്തു. മേയ് 13ന് ജസ്റ്റിസ് ഖന്ന വിരമിക്കും. മേയ് 14ന് ബി.ആര്‍. ഗവായ് സത്യപ്രതിജ്ഞ ചെയ്യും. രാഷ്ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുക്കും.
ഭൂഷൺ രാമകൃഷ്ണ ഗവായി 1960 നവംബർ 24ന് അമരാവതിയിലാണ് ജനിച്ചത്. 1985 മാർച്ച് 16ന് അഭിഭാഷകനായി ഔദ്യോഗിക തുടക്കം. 2003ല്‍ ഹൈക്കോടതിയിലെ അഡീഷണല്‍ ജഡ്ജായും, 2005 നവംബർ 12ന് ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജായും നിയമിതനായി. 2026 നവംബറിലാണ് ഗവായ് വിരമിക്കുക.
സുപ്രധാന വിധിന്യായങ്ങൾ പുറപ്പെടുവിച്ച വിവിധ ഭരണഘടനാ ബെഞ്ചുകളുടെ ഭാഗമായിരുന്നു അദ്ദേഹം. മുൻ ജമ്മു കശ്മീർ സംസ്ഥാനത്തിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കാനുള്ള കേന്ദ്ര സർക്കാരിന്‍റെ 2019ലെ തീരുമാനം ഏകകണ്ഠമായി ശരിവച്ച 5 ജഡ്ജിമാരുടെ ബെഞ്ചിലും അംഗമായിരുന്നു.
രാഷ്ട്രീയ ഫണ്ടിങ്ങിനായി ഉപയോഗിച്ചിരുന്ന ഇലക്റ്ററൽ ബോണ്ട് പദ്ധതി റദ്ദാക്കിയ അഞ്ച് ജഡ്ജിമാരുടെ ബെഞ്ചിലും ജസ്റ്റിസ് ഗവായി ഉൾപ്പെട്ടിരുന്നു. 2016ൽ 1000, 500 രൂപ കറൻസി നോട്ടുകൾ അസാധുവാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം ശരിവച്ച ബെഞ്ചിന്‍റെ ഭാഗമായിരുന്നു.
ഏറ്റവും പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം നൽകുന്നതിനായി പട്ടികജാതിക്കാർക്കുള്ളിൽ ഉപവർഗീകരണങ്ങൾ സൃഷ്ടിക്കാൻ സംസ്ഥാനങ്ങൾക്ക് ഭരണഘടനാപരമായ അധികാരമുണ്ടെന്ന് 6:1 ഭൂരിപക്ഷത്തോടെ വിധിച്ച 7 ജഡ്ജിമാരുടെ ഭരണഘടനാ ബെഞ്ചിൽ ജസ്റ്റിസ് ഗവായി ഉണ്ടായിരുന്നു.