കങ്കണ റണാവത്ത്
ന‍്യൂഡൽഹി: നീറ്റ് ക്രമക്കേടിനെതിരേ രാജ‍്യതലസ്ഥാനത്ത് നടന്ന വിദ‍്യാർഥി പ്രക്ഷോഭത്തിൽ പങ്കെടുത്തവർക്കെതിരേ രൂക്ഷ വിമർശനവുമായി ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്ത്.
സമരത്തിൽ പങ്കെടുത്തവരെ സംസ്കാരശൂന‍്യമായ തലമുറെയന്ന് വിശേഷിപ്പിച്ച താരം അവരുടെ റീലുകൾ തന്നിൽ അറപ്പുണ്ടാക്കിയെന്നും ഛർദിക്കാൻ തോന്നിയെന്നും തനിക്ക് ഇപ്പോൾ ഡിജിറ്റൽ ഡീറ്റോക്സ് ആവശ‍്യമാണെന്നും കൂട്ടിച്ചേർത്തു.
പ്രതിഷേധക്കാരുടെ പ്രകടന രീതിയെയും പെരുമാറ്റത്തെയും എംപി പരിഹസിച്ചു. അവർ സംസാരിക്കുന്ന രീതി, അവർ ഉപയോഗിക്കുന്ന ഭാഷ. അവർ പങ്കുവച്ച റീലുകളിലെ ഓരോ ഫ്രെയിമും കാണുമ്പോൾ അലോസരപ്പെടുത്തുന്നു. ആരാണ് അവരെ പ്രസവിക്കുകയും വളർത്തുകയും ചെയ്യുന്നത്.
നിങ്ങൾ നിങ്ങളെത്തന്നെ പാറ്റകൾ എന്ന് വിളിക്കുകയും അവരെ പോലെ പെരുമാറുകയും ചെയ്യുന്നു. എന്‍റെ ജീവിതത്തിൽ ഇത്രയും അരോചകമായ രംഗങ്ങൾ എവിടെയും കണ്ടിട്ടില്ല. സ്വന്തമായി സമ്പാദിക്കാത്തവരാണ് അവർ. കങ്കണ പറഞ്ഞു. കങ്കണയുടെ പ്രസ്താവനയ്ക്കെതിരേ വലിയ വിമർശനമാണ് പ്രതിപക്ഷ നേതാക്കളിൽ നിന്നും ഉയർന്നത്.
അവരുടെ പരാമർശം ഗൗരവമായി എടുക്കേണ്ടതില്ലെന്നും ജനാധിപത‍്യത്തെ പറ്റി അവർക്ക് യാതൊരു അറിവുമില്ലെന്നും എപ്പോഴും അടിസ്ഥാനരഹിതമായ കാര‍്യങ്ങളാണ് അവർ പറയുന്നതെന്നും കോൺഗ്രസ് എംപി സയീദ് നസീർ ഹുസൈൻ പറഞ്ഞു.
അവർക്ക് രാഷ്ട്രീയത്തെ പറ്റിയുള്ള ധാരണ പരിമിതമാണെന്നും തെരഞ്ഞെടുപ്പിൽ വിജയിക്കാൻ ആളുകൾ ചിലപ്പോൾ സിനിമാ താരങ്ങളെ സ്ഥാനാർഥിയായി നിർത്താറുണ്ടെന്നും എന്നാൽ എല്ലാ സിനിമാ താരങ്ങൾക്കും രാഷ്ട്രീയ ധാരണയുണ്ടാകണമെന്നില്ലെന്നും സമാജ്‌വാദി പാർട്ടി നേതാവ് ഉദയ്‌വീർ സിങ് പറഞ്ഞു.