സിദ്ധരാമയ്യ
ബംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ സുരക്ഷയിൽ വൻ വീഴ്ച. ഞായറാഴ്ച വൈകിട്ട് ലിങ്കസുഗുറിൽ ഹെലികോപ്റ്റർ ഇറക്കിയതിലാണ് സുരക്ഷാ വീഴ്ചയുണ്ടായത്. മുൻ നിശ്ചയിച്ച സ്ഥലത്തുനിന്ന് മാറി മറ്റൊരു സ്ഥലത്താണ് പൈലറ്റ് ഹെലികോപ്റ്റർ ഇറക്കിയത്.
ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാനായാണ് സിദ്ധരാമയ്യ ലിങ്കസുഗുറിൽ എത്തിയത്. റായ്ചുർ റോഡിൽ ശ്രീനിവാസ് ലേ ഔട്ടിൽ പ്രത്യേകം സജ്ജമാക്കിയ ഹെലിപ്പാഡിലായിരുന്നു സിദ്ധരാമയ്യുടെ ഹെലികോപ്റ്റർ ഇറങ്ങേണ്ടിയിരുന്നത്. എന്നാൽ പൈലറ്റ് ഹെലികോപ്റ്റർ ഇറക്കിയത് കലബുറഗി റോഡിലെ ഹെലിപാഡിലും.
പൊതുമാരാമത്ത് മന്ത്രി സതീഷ് ജർക്കിഹോളി ഇറങ്ങേണ്ട ഹെലിപാഡിലാണ് സിദ്ധരാമയ്യയുടെ ഹെലികോപ്റ്റർ ലാൻഡ് ചെയ്തത്. ഉന്നത ഉദ്യോഗസ്ഥരും പൊലീസ് ഉദ്യോഗസ്ഥരും ശ്രീനിവസ് ലേ ഔട്ടിൽ മുഖ്യമന്ത്രിയെയും കാത്തിരിക്കുന്നുണ്ടായിരുന്നു. സിദ്ധരാമയ്യ ഇറങ്ങിയിടത്താവട്ടെ ആകെ 2 പൊലീസ് സബ് ഇൻസ്പെക്‌റ്റർമാർ മാത്രമാണ് ഉണ്ടായിരുന്നത്. മുഖ്യമന്ത്രി ഇറങ്ങിയ സ്ഥലം മാറിയെന്നറിഞ്ഞ ഉന്നത ഉദ്യോഗസ്ഥർ അവിടേക്ക് പാഞ്ഞെങ്കിലും അപ്പോഴേക്കും മുഖ്യമന്ത്രി അവിടെ നിന്ന് പോയിരുന്നു.