അരവിന്ദ് കെജ്രിവാൾ
പനാജി: ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനറും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ ഗോവയിലെ ക്ഷേത്രത്തിൽ ദർശനം നടത്തി. പനാജിയിലെ മാരുതി ക്ഷേത്രത്തിൽ ശനിയാഴ്ചയാണ് കെജ്രിവാൾ ദർശനത്തിന് എത്തിയത്. അയോധ്യയിലെ രാമക്ഷേത്ര സംഭാവന കൊള്ളയിൽ ഉൾപ്പെട്ടവർക്കെതിരെയും അവരെ സംരക്ഷിക്കുന്നവർക്കെതിരെയും നടപടിയുണ്ടാവാൻ താൻ പ്രാർഥിച്ചതായി കെജ്രിവാൾ പറഞ്ഞു.
വിശ്വാസത്തിന്‍റെ പുറത്താണ് ലക്ഷക്കണക്കിനു വിശ്വാസികൾ രാമക്ഷേത്രത്തിനു സംഭാവന നൽകിയതെന്നും ആ സംഭാവനയിൽ ഉണ്ടാവുന്ന ഏതൊരു ക്രമക്കേടും അവരുടെ വിശ്വാസത്തോടുള്ള ചതിയാണെന്നും കെജ്രിവാൾ പറഞ്ഞു. മുൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഹിന്ദു ഇതിഹാസമായ രാമചരിതമാനസിന്‍റെ ഒരു കിലോഗ്രാം തൂക്കമുള്ള സ്വർണപതിപ്പ് രാമക്ഷേത്രത്തിനു സംഭാവനയായി നൽകി. എന്നാൽ അത് ക്ഷേത്രത്തിൽ നിന്ന് കാണാതായി. ഇതേകുറിച്ച് സംഭാവന നൽകിയ ആൾ വിശദീകരണം തേടിയപ്പോൾ അദ്ദേഹത്തെ അപമാനിക്കുകയും ക്ഷേത്രത്തിലെ എല്ലാ വസ്തുക്കളും സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ക്ഷേത്രം ഭാരവാഹികൾക്കില്ലെന്നാണ് അദ്ദേഹത്തോട് പറയുകയും ചെയ്തതെന്നും കെജ്രിവാൾ പറഞ്ഞു. ക്ഷേത്ര ദർശനത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെജ്രിവാൾ.
ഗോവയുടെ ചുമതലയുള്ള എഎപി നേതാവ് അതിഷി, സംസ്ഥാന പ്രസിഡന്‍റ് വാൽമീകി നായിക് എന്നിവർക്കൊപ്പമാണ് കെജ്രിവാൾ എത്തിയത്. അതേസമയം കെജ്രിവാളിന്‍റെ പരാമർശത്തിൽ അയോധ്യ രാമജന്മഭൂമി തീർഥ ട്രസ്റ്റ് പ്രതികരിച്ചിട്ടില്ല.