കൊല്‍ക്കത്ത: കൊല്‍ക്കത്ത ആർ.ജി. കർ മെഡിക്കൽ കോളെജിലെ ജൂനിയർ വനിതാ ഡോക്‌ടറെ അതിക്രൂരമായി ബലാത്സംഗം ചെയ്തു കൊന്ന കേസിലെ നിർണായക വിധി തിങ്കളാഴ്ച (jan 20) ഉച്ചയ്ക്കു ശേഷം. കേസിലെ പ്രതി സഞ്ജയ് റോയി കുറ്റക്കാരെന്നു ശനിയാഴ്ച കോടതി കണ്ടെത്തിയിരുന്നു.
160 പേജുകളുള്ള വിധിന്യായത്തിൽ പൊലീസിനും ആശുപത്രി അധികൃതർക്കുമെതിരെ ഒരേപോലെ വിമർശനമുണ്ട്. ആശയക്കുഴപ്പമുണ്ടാക്കാന്‍ മെഡിക്കൽ കോളെജിലെ വകുപ്പ് മേധാവിയും പ്രിന്‍സിപ്പലും ഉൾപ്പടെ ശ്രമിച്ചുവെന്നും കോടതി വ്യക്തമാക്കി.
കഴിഞ്ഞ നവംബർ 12 നു തുടങ്ങിയ വിചാരണയിൽ 50 ഓളം സാക്ഷികളെ വിസ്തരിച്ചിരുന്നു. 57 ദിവസം നീണ്ട വിചാരണയ്ക്കുശേഷമാണ് കേസിൽ ശിക്ഷ വിധിക്കുന്നത്. അതേസമയം, താന്‍ യാതൊരു തെറ്റും ചെയ്തിട്ടില്ലെന്നും പൊലീസ് തന്നെ കുടുക്കിയതാണെന്നുമാണ് പ്രതിയുടെ വാദം. കോല്‍ക്കത്തയിലെ സിയാല്‍ഡ സെഷന്‍സ് കോടതിയിലാണ് വിചാരണ.
പ്രതിക്ക് തൂക്കുകയർ ഉറപ്പാക്കുമെന്നു മുഖ്യമന്ത്രി മമത ബാനർജി നേരത്തെ തന്നെ അറിയിച്ചിരുന്നു. 2023 ഓഗസ്റ്റിലാണ് ആര്‍.ജി. കര്‍ മെഡിക്കല്‍ കോളെജില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്. അർധരാത്രി ജോലി കഴിഞ്ഞ് ആശുപത്രിയിലെ സെമിനാർ ഹാളിൽ വിശ്രമിച്ചിരുന്ന 31 കാരിയായ ഡോക്‌ടറെ ഇവിടുത്തെ സുരക്ഷാ ജീവനക്കാരനായിരുന്ന പ്രതി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നാണ് കേസ്.
കഴുത്തിന്‍റെ എല്ലു പൊട്ടിയ നിലയിലായിരുന്നു. ബലാത്സംഗത്തിനു ശേഷം ശ്വാസംമുട്ടിച്ചു യുവതിയെ കൊല്ലുകയായിരുന്നുവെന്നാണു പ്രാഥമിക റിപ്പോര്‍ട്ട്.