വിദേശപഠനത്തിനായി പോകുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് നിയമപരിരക്ഷ 
India

വിദേശപഠനത്തിനായി പോകുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് നിയമപരിരക്ഷ

കേന്ദ്ര സർക്കാർ തീരുമാനമെടുക്കണമെന്നു ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: വിദേശപഠനത്തിനായി പോകുന്ന ഇന്ത്യൻവിദ്യാർഥികൾക്ക് നിയമപരിരക്ഷ ഉറപ്പാക്കണമെന്ന ഹർജിയിൽ കേന്ദ്ര സർക്കാർ തീരുമാനമെടുക്കണമെന്നു ഡൽഹി ഹൈക്കോടതി. ഈ ആവശ്യമുന്നയിച്ചുകൊണ്ട് പ്രവാസി ലീഗൽ സെൽ സമർപ്പിച്ച ഹർജിയിലാണ് ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ്. ആക്ടിംഗ് ചീഫ് ജസ്റ്റിസ് വിഭു ബക്രു, ജസ്റ്റിസ് തുഷാർ റാവു ഗെഡേല അടങ്ങുന്ന ബെഞ്ചാണ് ഈ ഉത്തരവ് നൽകിയത്.

1983ലെ എമിഗ്രേഷൻ ആക്ട് പ്രകാരം നിലവിലുള്ള എമിഗ്രേഷൻ വ്യവസ്ഥകളിൽ വിദേശത്ത് വിദ്യാഭ്യാസം തേടുന്ന ഇന്ത്യൻ വിദ്യാർഥികളെ പ്രത്യേകമായി സംരക്ഷിക്കുന്ന യാതൊരു വ്യവസ്ഥകളും അടങ്ങിയിട്ടില്ലെന്ന് പ്രവാസി ലീഗൽ സെൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു. ഈ നിയമം തൊഴിൽ കേന്ദ്രീകൃതമാണ്, ഇന്ത്യൻ വിദ്യാർഥികൾക്ക് അതിന്‍റെ സംരക്ഷണം നിലവിൽ ലഭിക്കുന്നില്ല എന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

വിദേശപഠനത്തിനായി പോകുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് നിയമപരിരക്ഷയുടെ അഭാവത്തിൽ ഇന്ത്യയിലും വിദേശത്തുമായുള്ള ഏജൻസികളിൽനിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നും പലപ്പോഴും കടുത്ത ചൂഷണം നേരിടേണ്ടിവരുന്നുവെന്നും അതിനാൽ ഉചിതമായ നിയമനിർമ്മാണം ആവശ്യമാണ് എന്നും ഹർജിയിൽ വ്യക്തമാക്കുന്നു. പ്രവാസി ലീഗൽ സെൽ പ്രസിഡന്‍റ് അഡ്വ. ജോസ് എബ്രഹാം, അഡ്വ. ബേസിൽ ജൈസൺ എന്നിവരാണ് ഹർജിക്കാർക്കുവേണ്ടി ഡൽഹി ഹൈക്കോടതിയിൽ ഹാജരായത്.

നിരവധി ഇന്ത്യൻവിദ്യാർഥികൾ പഠനാവശ്യങ്ങൾക്കായി വിദേശത്തേക്ക് കുടിയേറുന്ന സാഹചര്യത്തിൽ ഡൽഹി ഹൈക്കോടതിയുടെ നടപടി വലിയ പ്രതീക്ഷ നൽകുന്നതായി പ്രവാസി ലീഗൽ സെൽ ഗ്ലോബൽ വക്താവും ബഹറിൻ ചാപ്റ്റർ അദ്ധ്യക്ഷനുമായ സുധീർ തിരുനിലത്ത്‌ ദുബായ് ചാപ്റ്റർ അധ്യക്ഷൻ ടിഎൻ കൃഷ്ണകുമാർ എന്നിവർ വാർത്താക്കുറിപ്പിൽ പറഞ്ഞു. ലോകത്തെമ്പാടുമുള്ള പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുകയെന്ന ലക്ഷ്യത്തോടെ ഒന്നര പതിറ്റാണ്ടുകളായി ഡൽഹി ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന സർക്കാരിതര സംഘടനയാണ് പ്രവാസി ലീഗൽ സെൽ.

കേരള ക്രിക്കറ്റ് ലീഗ്: സഞ്ജു സാംസൺ റെക്കോഡ് തുകയ്ക്ക് കൊച്ചി ടീമിൽ

സെക്രട്ടേറിയറ്റിൽ നിന്ന് വീണ്ടും പാമ്പിവനെ പിടികൂടി

ദലൈ ലാമയുടെ പിറന്നാൾ ആഘോഷത്തിന് അരുണാചൽ മുഖ്യമന്ത്രി; ചൈനയ്ക്ക് ഇന്ത്യയുടെ ശക്തമായ സന്ദേശം

കൊച്ചിയിൽ അഞ്ചും ആറും വയസുളള പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

മദ്യപിച്ച് വാക്ക് തർക്കം; കുത്തേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ