ലോക്സഭയിൽ വിബി ജി റാം ജി ബിൽ പാസാക്കി
ന്യൂഡൽഹി: പ്രതിപക്ഷത്തിന്‍റെ എതിർപ്പിനെ മറികടന്ന് ലോക്സഭയിൽ തൊഴിലുറപ്പ് ഭേദഗതി ബിൽ കേന്ദ്രസർക്കാർ പാസാക്കി. തൊഴിലുറപ്പ് പദ്ധതി ബിൽ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സഭയിൽ പ്രതിഷേധിച്ചു. ബില്ലിൽ കൃഷി ഗ്രാമവികസന മന്ത്രി ശിവരാജ് സിങ് ചൗഹാൻ സംസാരിക്കുന്നതിനിടെയായിരുന്നു പ്രതിഷേധം. മന്ത്രിക്കെതിരേ പ്രതിപക്ഷം മുദ്രാവാക്യം വിളിക്കുകയും, നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിക്കുകയും ബിൽ കീറിയെറിക്കുകയും ചെയ്തു.
പ്രതിഷേധത്തിനിടെ യുഡിഎഫ് എംപിമാരായ ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, ഷാഫി പറമ്പിൽ എന്നിവർ മേശപ്പുറത്ത് കയറി. തൊഴിലുറപ്പ് ഭേദഗതി ബിൽ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടു ദിവസമായി സഭയിൽ പ്രതിപക്ഷബഹളം തുടരുകയാണ്.
ബുധനാഴ്ച രാത്രി 1.45 വരെയാണ് ബില്ലുമായി ബന്ധപ്പെട്ട ചർച്ച നീണ്ടത്. 98 അംഗങ്ങളാണ് ബില്ലിന്മേൽ സംസാരിച്ചത്.ഇതിന്‍റെ മറുപടിയാണ് വ്യാഴാഴ്ച നടന്നത്. മറുപടി ആരംഭിച്ചതുമുതൽ പ്രതിപക്ഷം ബഹളം ആരംഭിച്ചു. ഗാന്ധിയുടെ ചിത്രങ്ങൾ ഉയർത്തിയാണ് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങിയത്. ഈ ബഹളത്തിനിടയിലാണ് കേന്ദ്രസർക്കാർ ബിൽ പാസാക്കിയത്.മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പകരം കേന്ദ്രസർക്കാർ കൊണ്ടുവന്ന VB-G-RAM G എന്ന പുതിയ ബില്ലാണ് ലോക്സഭയിൽ പാസായിരിക്കുന്നത്. ഇനി ഈ ബിൽ രാജ്യസഭയിലേക്ക് വിടും.