വിജയ് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചവർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്
ചെന്നൈ: തമിഴ്നാട്ടിൽ ടിവികെ സർക്കാരിനെ അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ മുൻ ഡിഎംകെ മന്ത്രി വി. സെന്തിൽ ബാലാജിക്കും സഹോദരൻ ആർ.വി. അശോക് കുമാറിനും എതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ശനിയാഴ്ച ചെന്നൈ പൊലീസാണ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയത്.
സ്പീക്കർക്കെതിരായ അവിശ്വാസ പ്രമേയത്തിനു വോട്ടു ചെയ്യാൻ 35 കോടി രൂപ വാഗ്ദാനം ചെയ്തെന്ന ടിവികെ എംഎൽഎയുടെ പരാതിയിലാണ് സെന്തിൽ ബാലാജിക്കെതിരെ പൊലീസ് കേസെടുത്തത്. കേസിൽ ജൂലൈ ആറിനു ചോദ്യം ചെയ്യലിനു ഹാജരാവാൻ സെന്തിൽ ബാലാജിയോടും സഹോദരനോടും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇരുവരും എത്തിയില്ല. ഇതിനു പിന്നാലെയാണ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയത്. ഇരുവരും രാജ്യം വിടുന്നത് തടയാൻ വിമാനത്താവളങ്ങളിൽ ലുക്ക് ഔട്ട് നോട്ടീസ് കൈമാറിയിട്ടുണ്ട്.
വിജയ് സർക്കാരിനെ അട്ടിമറിക്കാനാണ് ഡിഎംകെ നേതാവ് ഗൂഢാലോചന നടത്തിയതെന്നാണ് ടിവികെയുടെ ആരോപണം. കേസിൽ ഇതുവരെ എട്ടു പേരെയാണ് അറസ്റ്റു ചെയ്തത്. സെന്തിൽ ബാലാജിയുടെയും സഹോദരന്‍റെയും നേരിട്ടുള്ള നിർദ്ദേശപ്രകാരമാണ് പ്രവർത്തിച്ചിരുന്നതെന്ന് അറസ്റ്റിലായവർ ചോദ്യംചെയ്യലിൽ മൊഴി നൽകിയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.