അഭിഭാഷക ഗൗണില്‍ മമത ബാനര്‍ജി
കോല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) മേധാവിയുമായ മമത ബാനര്‍ജി വ്യാഴാഴ്ച അഭിഭാഷക ഗൗണില്‍ കല്‍ക്കട്ട ഹൈക്കോടതിയില്‍ ഹാജരായി. ടിഎംസി നേതാക്കളായ ചന്ദ്രിമ ഭട്ടാചാര്യ, കല്യാണ്‍ ബാനര്‍ജി എന്നിവര്‍ക്കൊപ്പമാണ് അവര്‍ കോടതിയിലെത്തിയത്.
2026ലെ പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് ശേഷം ടിഎംസിക്ക് വേണ്ടി അഭിഭാഷകനായ ശിര്‍ഷണ്യ ബന്ദോപാധ്യായ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയുമായി ബന്ധപ്പെട്ടാണ് മമത കോടതിയിലെത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് ശേഷം പാര്‍ട്ടി ഓഫിസുകള്‍ ആക്രമിക്കപ്പെടുകയും നിരവധി ടിഎംസി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം അരങ്ങേറിയെന്നും ഹര്‍ജിയില്‍ ആരോപിച്ചു.
മേയ് 12ന് കൊല്‍ക്കത്ത ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ചീഫ് ജസ്റ്റിസ് സുജോയ് പോള്‍, ജസ്റ്റിസ് പാര്‍ത്ഥസാരഥി സെന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന് മുമ്പാകെയാണ് വാദത്തിനെത്തിയത്.
അതേസമയം, കല്‍ക്കട്ട ഹൈക്കോടതിയില്‍ മമത ബാനര്‍ജി അഭിഭാഷക വേഷത്തില്‍ ഹാജരായതിനെ തുടര്‍ന്നു അവരുടെ എൻറോൾമെന്‍റും നിയമ പ്രാക്റ്റീസ് സ്റ്റാറ്റസും സംബന്ധിച്ച രേഖകള്‍ ആവശ്യപ്പെട്ട് ബാര്‍ കൗണ്‍സില്‍ ഒഫ് ഇന്ത്യ പശ്ചിമ ബംഗാള്‍ ബാര്‍ കൗണ്‍സിലിന് കത്തെഴുതി.