മഹുവ മൊയ്ത്ര, കല്യാൺ ബാനർജി
കോൽക്കത്ത: പശ്ചിമ ബംഗാളിനെ പിടിച്ചു കുലുക്കിയ ഹീനമായ കൂട്ട ബലാത്സംഗത്തിനു പിന്നാലെ തൃണമൂൽ കോൺഗ്രസ് പാർട്ടി നേതാക്കൾ തമ്മിലുള്ള വാക്പോര് കടുക്കുന്നു. കൂട്ട ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയെ അപമാനിക്കും വിധത്തിൽ തൃണമൂൽ എംപി കല്യാൺ ബാനർജി നടത്തിയ പരാമർശമാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. പെൺകുട്ടിയെ അവളുടെ സുഹൃത്ത് ബലാത്സംഗം ചെയ്തതിന് തങ്ങൾക്കെന്ത് ചെയ്യാനാകുമെന്നാണ ബാനർജി പറഞ്ഞത്. തൊട്ടു പിന്നാലെ എംപി മഹുവ മൊയ്ത്രി പരാമർശം സ്ത്രീ വിരുദ്ധമെന്ന് എക്സിലൂടെ പ്രതികരിച്ചു. ഇന്ത്യയിലെ സ്ത്രീ വിരുദ്ധത പാർട്ടി അതിരുകളെ ലംഘിക്കുന്നു. പക്ഷേ മുഖം നോക്കാതെ അത്തരം പരാമർശങ്ങളെ അപലപിക്കുന്നു എന്നതാണ് തൃണമൂൽ കോൺഗ്രസിനെ വ്യത്യസ്തമാക്കുന്നതെന്നാണ് തൃണമൂലിന്‍റെ പോസ്റ്റ് പങ്കു വച്ചു കൊണ്ട് മഹുവ കുറിച്ചത്. ബാനർജിയുടെ പരാമർശം തികച്ചും വ്യക്തിപരമാണെന്നും അതിനെ അപലപിക്കുന്നുവെന്നും പാർട്ടിക്കത്തരം നിരീക്ഷണം ഇല്ലെന്നും തൃണമൂൽ വ്യക്തമാക്കിയിരുന്നു.
എന്നാൽ ഈ പ്രതികരണം ബാനർജിയെ വീണ്ടും പ്രകോപിപ്പിച്ചു. മഹുവ മൊയ്ത്രയെ വ്യക്തിപരമായി ആക്ഷേപിച്ചു കൊണ്ടാണ് എംപി അതിനു മറുപടി നൽകുന്നത്. അവർക്കെങ്ങനെ എന്നെ സ്ത്രീ വിരുദ്ധൻ എന്ന് വിളിക്കാൻ സാധിക്കും?അവരെങ്ങനെയുള്ളയാളാണ്? അവരെന്താണ് ചെയ്തത്? അവർ മധുവിധു കഴിഞ്ഞ് എത്തിയിട്ടേ ഉള്ളൂ. 40 വർഷമായി നില നിന്നിരുന്ന ഒരു കുടുംബം അവർ തകർത്തു. എന്നിട്ട് 65കാരനെ വിവാഹം കഴിച്ചു. അവരാണോ എന്നെ സ്ത്രീ വിരുദ്ധൻ എന്നു വിളിക്കുന്നത് എന്നാണ് ബാനർജി മാധ്യമങ്ങളോട് പറഞ്ഞത്.
അടുത്തയിടെയാണ് മഹുവ മുൻ എംപി പിനാകി മിശ്രയെ വിവാഹം കഴിച്ചത്. 2016ൽ മഹുവ പാർട്ടിയിൽ ചേർന്ന് എംഎൽഎ ആയി. അതിനു ശേഷം അവരെപ്പോഴെങ്കിലും സ്ത്രീകളെക്കുറിച്ച് സംസാരിച്ചിട്ടുണ്ടോ? ഞങ്ങളുടെ നിയോജക മണ്ഡലത്തിലെയോ പാർട്ടിയിലെയോ വനിതാനേതാക്കളെ സ്ത്രീകൾക്കു വേണ്ടി പ്രവർത്തിക്കാൻ പോലും അവർ അനുവദിച്ചിരുന്നില്ലെന്നും ബാനർജി ആരോപിച്ചു. ഇതാദ്യമായല്ല മഹുവയും ബാനർജിയും പരസ്പരം വാക്പോര് നടത്തുന്നത്. ഇതിനു മുൻപും ഇരുവരും പരസ്പരം ഗുരുതരമായ ആരോപണങ്ങൾ നടത്തിയിട്ടുണ്ട്.