അഷ്റഫ്
ബംഗളൂരു: മംഗളൂരുവിൽ മലയാളി യുവാവ് ആൾക്കൂട്ട ആക്രമണത്തിൽ മരിച്ച സംഭവത്തിൽ മൂന്നു പൊലീസ് ഉദ‍്യോഗസ്ഥർക്ക് സസ്പെൻഷൻ. മംഗളൂരു റൂറൽ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്റ്റർ ശിവകുമാർ, ഹെഡ് കോൺസ്റ്റബിൾ ചന്ദ്ര, കോൺസ്റ്റബിൾ യല്ലയിങ്ക എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. മർദനത്തെ തുടർന്ന് വഴിയിൽ കിടന്ന അഷ്റഫിനെ പൊലീസുകാർ ആശുപത്രിയിലെത്തിക്കാൻ വൈകിയെന്നാണ് ആരോപണം.
2 മണിക്കൂറോളം മൃതദേഹം ടാർപ്പോളിൻ ഷീറ്റ് കൊണ്ട് മൂടി വഴിയിൽ കിടത്തി. അസ്വാഭാവിക മരണമെന്നായിരുന്നു ആദ‍്യം റിപ്പോർട്ട് ചെയ്തത്. തുടർന്ന് മൂന്ന് ദിവസത്തിനു ശേഷമായിരുന്നു ആൾക്കൂട്ട കൊലപാതകമാണെന്ന വകുപ്പ് ചുമത്തി കേസെടുത്തത്.
പാക്കിസ്ഥാൻ അനുകൂല മുദ്രാവാക‍്യം മുഴക്കിയെന്ന് ആരോപിച്ചായിരുന്നു വയനാട് സ്വദേശി അഷ്റഫിനെ കഴിഞ്ഞ ദിവസം ആൾക്കൂട്ടം മർദിച്ച് കൊന്നത്.
സംഭവത്തിൽ 19 പേർക്കെതിരേ ആൾക്കൂട്ട അതിക്രമത്തിന് കേസെടുക്കുകയും 15 പേരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. കുടപ്പു സ്വദേശിയായ സച്ചിനാണ് ആക്രമണത്തിന് നേത‍്യത്വം നൽകിയതെന്നാണ് പൊലീസ് പറയുന്നത്.