ഐഎസ്ആർഒയിൽ കൂട്ടരാജി
ബെംഗളൂരു: ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനിൽ (ഐഎസ്ആർഒ) കൂട്ട രാജി നടക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ഏതാനും മാസങ്ങളിൽ 120ഓളം ശാസ്ത്രജ്ഞർ രാജി സമർപ്പിച്ചുവെന്നാണ് വിവരം. അതേസമയം വിഷയത്തിൽ നിലപാട് കടുപ്പിച്ച കേന്ദ്ര സർക്കാർ രാജി സ്വീകരിക്കേണ്ടെന്നാണ് നൽകിയിരിക്കുന്ന നിർദ്ദേശം.
അതേസമയം കൂട്ടരാജി നടക്കുന്നതിന്‍റെ യഥാർഥ കാരണം പുറത്തുവന്നിട്ടില്ല. ഗഗൻയാൻ, മറ്റു പ്രധാന പ്രോജക്റ്റുകൾ എന്നിവയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഗ്രൂപ്പ് എയിൽ വരുന്ന ശാസ്ത്രജ്ഞരുടെയും സാങ്കേതിക വിദ്ഗധരുടെയും രാജി കത്തോ സ്വമേധയാ വിരമിക്കാനുള്ള അപേക്ഷയോ സ്വീകരിക്കേണ്ടെന്നാണ് കേന്ദ്ര സർക്കാരിന്‍റെ നിർദ്ദേശം. ഇത്തരം എല്ലാ അപേക്ഷകളും ബഹിരാകാശ വകുപ്പിന് കൈമാറാനാണ് സർക്കാർ നിർദ്ദേശിച്ചിരിക്കുന്നത്.
ബെംഗളൂരുവിലെ യുആർ റാവു സാറ്റലൈറ്റ് കേന്ദ്രത്തിലാണ് ഏറ്റവുമധികം പേർ രാജി വച്ചത്. 80 പേരാണ് ഇവിടെ രാജിവച്ചത്. തിരുവനന്തപുരത്തെ വിക്രം സാരാഭായി സ്പേസ് സെന്‍ററാണ് രണ്ടാം സ്ഥാനത്ത്. 20 പേർ ഇവിടെ രാജി സമർപ്പിച്ചു. എന്നാൽ ഇതിൽ കൂടുതൽ പേർ രാജി വച്ചുവെന്നാണ് സൂചന.
അതേസമയം കൂട്ടരാജി നടക്കുന്ന വിവരം ഐഎസ്ആർഒ ചെയർമാൻ വി. നാരായണ അംഗീകരിച്ചു. ഇത്തരം വൻതോതിലുള്ള കൊഴിഞ്ഞുപോക്ക് നേരിടാൻ ഐഎസ്ആർഒ സജ്ജമാണെന്ന് അദ്ദേഹം പറഞ്ഞു. ഒരുപാട് പേർ പോകുന്നുണ്ടെന്നും ഇത് എല്ലാ സ്ഥാപനങ്ങളുടെയും ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി.