സമൂഹ വിവാഹത്തിന് തട്ടിപ്പുമായി എത്തി, രേഖകൾ ചോദിച്ചതോടെ ഓടി രക്ഷപ്പെട്ടത് 145 വ്യാജ ദമ്പതികൾ 
India

സമൂഹ വിവാഹത്തിന് തട്ടിപ്പുമായി എത്തി, രേഖകൾ ചോദിച്ചതോടെ ഓടി രക്ഷപ്പെട്ടത് 145 വ്യാജ ദമ്പതികൾ

പദ്ധതി പ്രകാരം വധുവിന് 35,000 രൂപയും ഡിന്നർ സെറ്റ്, വസ്ത്രങ്ങൾ, ക്ലോക്ക്, വാനിറ്റി കിറ്റ് എന്നിവയും സമ്മാനമായി ലഭിക്കും.

അമ്രോഹ: ഉത്തർപ്രദേശിലെ അമ്രോഹയിൽ സംഘടിപ്പിച്ച സമൂഹ വിവാഹത്തിൽ പങ്കാളികളാകാൻ എത്തിയവരിൽ ഭൂരിപക്ഷവും തട്ടിപ്പുകാരെന്ന് കണ്ടെത്തി.പൊലീസുകാർ രേഖകൾ പരിശോധിക്കാൻ തുടങ്ങിയതോടെ വിവാഹത്തിന് ഒരുങ്ങിയെത്തിയ 149 ദമ്പതികളാണ് ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടത്. ഹസൻപുരിൽ ശ്രീ സുഖ്ദേവി ഇന്‍റർ കോളെജ് ആണ് സമൂഹ വിവാഹം സംഘടിപ്പിച്ചത്. മുഖ്യമന്ത്രിയുടെ സമൂഹ വിവാഹ സ്കീം പ്രകാരമായിരുന്നു പദ്ധതി. പദ്ധതി പ്രകാരം വധുവിന് 35,000 രൂപയും ഡിന്നർ സെറ്റ്, വസ്ത്രങ്ങൾ, ക്ലോക്ക്, വാനിറ്റി കിറ്റ് എന്നിവയും സമ്മാനമായി ലഭിക്കും.

ഞായറാഴ്ചയായിരുന്നു വിവാഹം പ്രഖ്യാപിച്ചിരുന്നു. ഇതു പ്രകാരം ദമ്പതികളെല്ലാം ഒരുങ്ങിയെത്തി. പ്രധാന അതിഥിക്കു വേണ്ടിയുള്ള കാത്തിരിപ്പിനിടെയാണ് ഞെട്ടിക്കുന്ന സംഭവ വികാസങ്ങൾ ഉണ്ടായത്. സമൂഹ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ സോൻഹർ ഗ്രാമത്തിൽ നിന്നുള്ള അസ്മ തന്‍റെ മകന്‍റെ ഭാര്യയാണെന്നും 2022ൽ ഇവരുടെ വിവാഹം കഴിഞ്ഞതായും കാണിച്ച് അസ്മയുടെ അമ്മായി അച്ഛൻ ഷാഫിഘ് അധികൃതരെ സമീപിച്ചതോടെയാണ് കള്ളി വെളിച്ചത്തു വന്നത്.

സർക്കാർ നൽകുന്ന പണവും ഉപഹാരങ്ങളും നേടാനായാണ് രണ്ടാമതും വിവാഹം കഴിക്കാനായെത്തിയതെന്ന് അസ്മ സമ്മതിച്ചു. പണം കിട്ടിയാൽ രണ്ട് പോത്തിനെ വാങ്ങണമെന്ന് തീരുമാനിച്ചിരുന്നുവെന്നും അസ്മ വെളിപ്പെടുത്തി. ഇതോടെയാണ് സമൂഹ വിവാഹത്തിന്‍റെ സംഘാടകരും പൊലീസും തട്ടിപ്പ് മണത്തത്. അസ്മയെയും അവരെ വിവാഹം കഴിക്കാനെത്തിയ യുവാവിനെയും പൊലീസിനു കൈമാറിയതിനു തൊട്ടു പിന്നാലെ തന്നെ വിവാഹത്തിനു തയാറായെത്തിയവരുടെ രേഖകൾ പരിശോധിക്കാൻ തുടങ്ങി. ഇതോടെ 145 ദമ്പതികൾ സ്ഥലത്തു നിന്ന് മുങ്ങിയെന്നാണ് റിപ്പോർട്ടുകൾ. കൃത്യമായ രേഖകളുമായെത്തിയ 190 ദമ്പതികളുടെ വിവാഹം നടത്തിയെന്നും സംഘാടകർ പറയുന്നു.

തിങ്കളാഴ്ച അവധിയില്ല; സംസ്ഥാനത്ത് മുഹറം അവധി ഞായറാഴ്ച

ഝാർഖണ്ഡിൽ അനധികൃത ഖനനത്തിനിടെ അപകടം; 4 പേർ മരിച്ചു, ആളുകൾ കുടുങ്ങിക്കിടക്കുന്നതായി സംശയം

തമിഴ്നാട്ടിൽ വീണ്ടും സ്ത്രീധന പീഡനം; യുവതി ഭർതൃവീട്ടിൽ മരിച്ച നിലയിൽ

സ്വകാര്യബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് കോതമംഗലം സ്വദേശിനിക്ക് ദാരുണാന്ത്യം; രണ്ടുപേർ ചികിത്സയിൽ

36 വർഷത്തിനിടെ 2 കൊലകൾ, ആരെന്നോ എന്തെന്നോ കൊലയാളിക്ക് പോലും അറിയില്ല; വല്ലാത്തൊരു വെളിപ്പെടുത്തലുമായി 54കാരൻ