ഡിസംബർ ആറിനു രാജ്യമൊട്ടാകെ വിവിധ സ്ഫോടന പരമ്പരയ്ക്കായി ഭീകരർ പദ്ധതിയിട്ടു
FILE PHOTO
ന്യൂഡൽഹി: ഡിസംബർ ആറിന് രാജ്യ തലസ്ഥാനത്ത് ഉൾപ്പടെ വിവിധ നഗരങ്ങളിൽ സ്ഫോടന പരമ്പര നടത്താൻ ഭീകരർ പദ്ധതിയിട്ടിരുന്നതായി അന്വേഷണ ഏജൻസികൾ. ഓരോ നഗരത്തിലും രണ്ടു പേരടങ്ങുന്ന സംഘങ്ങളായി തിരിഞ്ഞു സ്ഫോടനം നടത്താനായിരുന്നു പദ്ധതിയെന്നും ഇന്ത്യയിലെ സുപ്രധാനങ്ങളായ നാലു നഗരങ്ങളാണ് ഭീകരർ ലക്ഷ്യമിട്ടിരുന്നതെന്നും ഇന്‍റലിജൻസ് റിപ്പോർട്ട്. പാക്കിസ്ഥാൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്‍റെ നേതൃത്വത്തിലാണ് ഈ നീക്കം.
അന്വേഷണ ഏജൻസികൾക്ക് ലഭിച്ച വിവരങ്ങൾ അനുസരിച്ച് ഡോ. മുസമ്മിൽ, ഡോ. അദീൽ, ഉമർ, ഷഹീൻ എന്നിവർ ചേർന്ന് ഏതാണ്ട് 20 ലക്ഷം രൂപ പിരിച്ചെടുത്തിരുന്നു. ഈ പണം ഡൽഹി സ്ഫോടനത്തിനു മുമ്പ് ഉമറിനു കൈമാറിയതായി സൂചനയുണ്ട്. പിന്നീട് സ്ഫോടക വസ്തുക്കൾ തയാറാക്കാനായി ഗുഡ്ഗാവ് , നൂഹ് എന്നിവിടങ്ങളിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നും മൂന്നു ലക്ഷം രൂപയുടെ 2000 കിലോയിലധികം സ്ഫോടക വസ്തുക്കൾ വാങ്ങി.
ഉന്നത ഇന്‍റലിജൻസ് വൃത്തങ്ങൾ നൽകുന്ന സൂചന അനുസരിച്ച് സംശയിക്കപ്പെടുന്ന തീവ്രവാദ മൊഡ്യൂളിലെ അംഗങ്ങൾ ചോദ്യം ചെയ്യലിൽ ദേശീയ തലസ്ഥാന മേഖലയിൽ പരമ്പര സ്ഫോടനങ്ങൾ നടത്തുന്നതിന് ഘട്ടം ഘട്ടമായുള്ള പദ്ധതി തയാറാക്കി. അഞ്ചു ഘട്ടങ്ങളുള്ള പദ്ധതിയുടെ വിശദാംശങ്ങളാണ് ഉദ്യോഗസ്ഥർ പങ്കു വച്ചിരിക്കുന്നത്.