കൈലാസ് മാനസരോവര്‍
ന്യൂഡൽഹി: സ്വകാര്യ ടൂർ ഓപ്പറേറ്ററർമാർ വഴി കൈലാസ് മാനസരോവർ തീർഥാടകർക്ക് മാർഗനിർദേശങ്ങളുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. യാത്ര സംഘടിപ്പിക്കുന്നത് അംഗീകൃത ഏജൻസിയാണോ എന്നു കൃത്യമായി പരിശോധിക്കാനാണു സർക്കാരിന്‍റെ നിർദേശം. ചൈനയിലേക്കുള്ള പ്രവേശന പെർമിറ്റും വിസയുമില്ലാതെ നേപ്പാളിൽ കുടുങ്ങിയ നിരവധി പേർ വിദേശകാര്യ മന്ത്രാലയത്തിൽ സഹായം തേടി വിളിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ, എല്ലാ യാത്രാ രേഖകളോടും കൂടി മാത്രമേ തീർഥാടനത്തിനു പോകാവൂ എന്ന് മന്ത്രാലയം അറിയിച്ചു.
യാത്രാ രേഖകളില്ലാതെ പോകുന്നതും പിന്നീട് കിട്ടുമെന്നു കരുതുന്നതും യാത്ര തടസപ്പെടുത്താനിടയാക്കാം. ടൂർ ഓപ്പറേറ്റർ അംഗീകൃത ഏജൻസിയാണോ എന്നതും പരിശോധിക്കണം.
ജൂൺ മുതൽ ഓഗസ്റ്റ് വരെ ഉത്തരാഖണ്ഡിലെ ലിപുലേഖ് ചുരത്തിലൂടെയും സിക്കിമിലെ നാഥുലാ ചുരത്തിലൂടെയും കൈലാസ് മാനസരോവർ തീർഥാടനത്തിന് അനുമതി നൽകി കഴിഞ്ഞ ഏപ്രിലിലാണ് പ്രഖ്യാപനമുണ്ടായത്. കിഴക്കൻ ലഡാഖിലെ സംഘർഷത്തെത്തുടർന്ന് 2020ൽ നിർത്തിവച്ച തീർഥാടനം കഴിഞ്ഞ വർഷമാണു പുനരാരംഭിച്ചത്.