രാഹുൽ ഗാന്ധിയും സ്റ്റാലിനും മോദി
ബെംഗളൂരു: തമിഴ്നാട്ടിലെ സഖ്യമാറ്റത്തിൽ കോൺഗ്രസിനെതിരേ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. അധികാരത്തിൽ ഇരിക്കാൻ വേണ്ടി ആരെയും ചതിക്കാൻ മടിയില്ലാത്തവരാണ് കോൺഗ്രസ് എന്നാണ് മോദി പറഞ്ഞത്. തമിഴ്നാട്ടിൽ ഡിഎംകെയുടെ സഖ്യകക്ഷിയായിരുന്ന കോൺഗ്രസ് വിജയ്‌യുടെ ടിവികെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായതിനു പിന്നാലെ അവരെ പിന്തുണയ്ക്കുകയായിരുന്നു. 30 വർഷമായി ബന്ധമുണ്ടായിരുന്ന ഡിഎംകെയെ രാഷ്ട്രീയക്കാറ്റ് മാറിയപ്പോൾ കോൺഗ്രസ് ഒറ്റിക്കൊടുത്തുവെന്ന് മോദി പറഞ്ഞു.
കോൺഗ്രസിന് ഡിഎംകെയുമായി 25- 30 വർഷത്തെ ബന്ധമുണ്ടായിരുന്നു. 2014ന് മുൻപുള്ള 10 വർഷം കോൺഗ്രസ് അധികാരത്തിലേറിയത് ഡിഎംകെയുടെ ഉറപ്പിലാണ്. കോൺഗ്രസിന്‍റെ നല്ലതിനുവേണ്ടിയാണ് എന്നും ഡിഎംകെ പ്രവർത്തിച്ചിട്ടുള്ളത്. ചില സാഹചര്യങ്ങളിൽ ഡിഎംകെ കോൺഗ്രസിനെ രക്ഷിച്ചിട്ടുമുണ്ട്.
കോൺഗ്രസ് ഇപ്പോൾ ഒരു പാരസൈറ്റ് പാർട്ടിയാണ്. അവർക്ക് നിലനിൽക്കാൻ മറ്റാരെങ്കിലും വേണം. എന്നാൽ ആദ്യ അവസരം കിട്ടുമ്പോൾ അവർ തന്‍റെ സഖ്യ കക്ഷികളെ തന്നെ ചതിക്കും. മറ്റൊരു പാർട്ടിയുടെ പിന്തുണയില്ലാതെ അവർക്ക് നിലനിൽപ്പില്ല. തമിഴ്നാട്ടിൽ അപ്രതീക്ഷിത ഫലം വന്നപ്പോൾ കിട്ടിയ ആദ്യ അവസരത്തിൽ തന്നെ കോൺഗ്രസ് ഡിഎംകെയുടെ പിന്നിൽ നിന്ന് കുത്തി. - ബെംഗളൂരുവിലെ ബിജെപി റാലിയിൽ പ്രധാനമന്ത്രി പറഞ്ഞു.