അണ്ണാ ഹസാരെ
മുംബൈ: നീറ്റ് ക്രമക്കേടിൽ രാജ‍്യതലസ്ഥാനത്ത് പ്രതിഷേധിക്കുന്ന വിദ‍്യാർഥികളെ പിന്തുണച്ചുകൊണ്ട് സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ അഹല‍്യനഗറിലെ മഹാത്മഗാന്ധിയുടെ പ്രതിമയ്ക്ക് മുന്നിൽ നിശബ്ദ പ്രതിഷേധം നടത്തി.
രാവിലെ 11 മണിക്ക് ആരംഭിച്ച പ്രതിഷേധം ഉച്ചയ്ക്ക് ഒരുമണിയോടെ അവസാനിച്ചെന്ന് അണ്ണാ ഹസാരെയുടെ സഹായി ദത്ത അവാരി വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. പ്രതിഷേധത്തിനു ശേഷം അണ്ണാ ഹസാരെ തന്‍റെ ഗ്രാമമായ റാലെഗൻ സിദ്ധിയിലേക്ക് മടങ്ങി.
വിദ‍്യാർഥി സമരത്തിനെതിരായ പൊലീസ് നടപടിയുടെ വാർത്തകൾ അങ്ങേയറ്റം വേദനാജനകമാണെന്ന് ചൂണ്ടിക്കാട്ടി അണ്ണാ ഹസാരെ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതിയിരുന്നു. പ്രതിഷേധക്കാരുടെ ദുഖം ക്രമസമാധാന പ്രശ്നമായിട്ടല്ല മറിച്ച് സമൂഹത്തിന്‍റെ വേദനയും പ്രതീഷകളുമായി കാണണമെന്നായിരുന്നു അദ്ദേഹം കത്തിലൂടെ ആവശ‍്യപ്പെട്ടത്.
ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്ന് ആവശ‍്യപ്പെട്ടാൽ അത് സർക്കാരിനെ വീഴ്ത്തില്ലെന്നും മറിച്ച് അത് സർക്കാരിന്‍റെ പ്രവർത്തനത്തെ കൂടുതൽ സുതാര‍്യവും ഉത്തരവാദിത്തമുള്ളതുമാക്കുമെന്നും പ്രതിഷേധക്കാരുടെ പ്രശ്നങ്ങൾ ക്ഷമയോടെ കേൾക്കണമെന്നും പരിഹാരം കണ്ടെത്തണമെന്നും അദ്ദേഹം ആവശ‍്യപ്പെട്ടു.