റെക്കോഡ് വേഗത്തിൽ പൂർത്തിയാക്കിയ പാത.
വിശാഖപട്ടണം: ബംഗളൂരു - കഡപ്പ- വിജയവാഡ സാമ്പത്തിക ഇടനാഴി അഥവാ ദേശീയ പാത 544ജിയുടെ നിർമാണത്തിൽ ദേശീയ പാതാ അഥോറിറ്റിക്ക് നാലു ഗിന്നസ് റെക്കോഡുകൾ. ആറുവരിപ്പാതയുടെ അതിവേഗത്തിലുള്ള നിർമാണമാണ് എൻഎച്ച്എഐക്ക് നേട്ടം സമ്മാനിച്ചത്.
24 മണിക്കൂറിനുള്ളിൽ ഏറ്റവും കൂടിയ ദൂരം ബിറ്റുമിനസ് കോൺക്രീറ്റ് വിരിച്ചതിനാണ് ആദ്യ റെക്കോഡ്. 28.896 കിലോമീറ്ററാണ് ഒരു ദിവസം കൊണ്ട് നിർമിച്ചത്.
ഇതിനുവേണ്ടി ഉപയോഗിച്ച കോൺക്രീറ്റിന്‍റെ അളവും റെക്കോഡാണ്- 10,655 ടൺ.
തുടർച്ചയായി ഏറ്റവും കൂടുതൽ ബിറ്റുമിനസ് കോൺക്രീറ്റ് ഉപയോഗിച്ചതിന്‍റെ റെക്കോഡാണ് മൂന്നാമത്തേത്- 57,500 ടൺ കോൺക്രീറ്റ് ഉപയോഗിച്ചു.
ആറുവരിപ്പാതയുടെ ഓരോ വരിയുടെ കണക്കെടുത്താൽ 156 കിലോമീറ്ററാണ് കോൺക്രീറ്റ് വിരിച്ചത്. ഇതും റെക്കോഡാണ്.
നേട്ടത്തിൽ എൻഎച്ച്എഐയെ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു അഭിനന്ദിച്ചു. കേന്ദ്ര സർക്കാരിന്‍റെ പിന്തുണയോടെ രാജ്യത്തിന്‍റെ അടിസ്ഥാന സൗകര്യമേഖല അതിവേഗം മുന്നേറുകയാണെന്ന് അദ്ദേഹം. ഈ നേട്ടത്തിനു പിന്നിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥരെയും എൻജിനീയർമാരെയും തൊഴിലാളികളെയും അദ്ദേഹം അഭിനന്ദിച്ചു.
343 കിലോമീറ്റർ നീളമുള്ള ബംഗളൂരു- വിജയവാഡ ആറുവരിപ്പാത 2027 ഫെബ്രുവരിയിൽ പൂർത്തിയാക്കുകയാണ് ലക്ഷ്യം. യാത്രാ ദൂരം 100 കിലോമീറ്റർ കുറയ്ക്കുന്നതാണ് പുതിയ പാത. യാത്രാ സമയത്തിലും നാലു മണിക്കൂറിന്‍റെ ലാഭമുണ്ടാകം. ആന്ധ്രപ്രദേശിന്‍റെ റായലസീമ, തീരദേശ, വടക്കൻ മേഖലകളിലുടനീളമുള്ള ഗതാഗത സൗകര്യവും, വ്യാപാരം, ടൂറിസം, സാമ്പത്തിക വളർച്ച എന്നിവയും വർധിപ്പിക്കും.