മാവോയിസ്റ്റ് പ്രവർത്തനങ്ങൾക്ക് ഫണ്ട് സ്വരൂപിച്ച കേസ്; എൻഐഎ കുറ്റപത്രം സമർപ്പിച്ചു
റാഞ്ചി: നിരോധിത സംഘടനയായി സിപിഐ ( മാവോയിസ്റ്റ്) പാർട്ടിക്ക് വേണ്ടി ഫണ്ട് സ്വരൂപിച്ചെന്ന കേസിൽ ദേശീയ അന്വേഷണ ഏജൻസിയായ എൻഐഎ ഒരാൾക്കെതിരേ കുറ്റപത്രം സമർപ്പിച്ചു.
ചന്ദൻ കുമാർ എന്നയാളെ പ്രതിചേർത്താണ് എൻഐഎ റാഞ്ചിയിലെ പ്രത‍്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ഇയാൾക്കെതിരേ 2021 ഡിസംബറിൽ ഭീകരവിരുദ്ധ സേന സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഉദ‍്യോഗസ്ഥർ പറഞ്ഞു.
നിരോധിത സംഘടനയ്ക്ക് വേണ്ടി ഫണ്ട് സ്വരൂപിച്ചതിന് 2026 ജനുവരിയിലാണ് ഇയാളെ മുംബൈയിൽ നിന്നും എൻഐഎ അറസ്റ്റ് ചെയ്തത്. സായുധ ആക്രമണത്തിലൂടെ സംഘടനയുടെ പ്രത‍്യയശാസ്ത്രം പ്രചരിപ്പിക്കുന്നതിനായി കുമാർ പഴയ കേഡർമാരെ വീണ്ടും സംഘടനയിൽ ചേരാൻ പ്രേരിപ്പിച്ചെന്നും മഗധ് മേഖലയെ പുനരുജ്ജീവിപ്പിക്കാൻ ശ്രമിച്ചെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
കേസ് അന്വേഷണത്തിൽ കരാറുകാരിൽ നിന്നും വൻതോതിൽ ഫണ്ട് പിരിച്ചെടുത്തതായും വിവിധ മാർഗങ്ങളിലൂടെ ഇത് കൈമാറിയതായും എൻഐഎ വ‍്യക്തമാക്കി.