ബംഗളൂരു: കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിൽ യുവമോർച്ച പ്രവർത്തകൻ പ്രവീൺ നെട്ടാരുവിനെ കൊലപ്പെടുത്തിയ കേസിൽ കേരളം, കർണാടക, തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ 16 കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്. കേരളത്തിൽ എറണാകുളത്തും കാസർഗോഡും റെയ്ഡ് നടക്കുന്നതായാണ് വിവരം.
2022 ജൂലൈ 26 നാണ് പ്രവീൺ നെട്ടാരുവിനെ സുള്ള്യ ബെല്ലാരെയിലെ സ്വന്തം കടയിൽ വച്ച് 2 പേർ സ്കൂട്ടറിലെത്തി കൊലപ്പെടുത്തിയത്. ആദ്യം പൊലീസ് അന്വേഷിച്ച കേസ് പിന്നീട് എൻഐഎ ഏറ്റെടുക്കുകയായിരുന്നു. 19 പേരെ കേസിൽ അറസ്റ്റു ചെയ്തിട്ടുണ്ട്. കേസിലെ പ്രധാന പ്രതി ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യ സ്വദേശി മുസ്തഫ പൈച്ചർ, കുടക് സ്വദേശികളായ സിറാജ്, ഇല്യാസ് എന്നിവരെ കഴിഞ്ഞ മെയ് 11 നാണ് എന്‍.ഐ.എ അറസ്റ്റ് ചെയ്ത്.
പ്രവീണിനെ കൊല്ലാനായി പോപ്പുലർ ഫ്രണ്ട് പ്രത്യേക കൊലപാതക സംഘത്തിന് തന്നെ രൂപം നൽകിയതായി എൻഐഎയുടെ കുറ്റപത്രത്തിൽ പറയുന്നു. പ്രധാന പ്രതികളടക്കമുള്ള മൂന്ന് പേര്‍ക്ക് ഇയാൾ കർണാടകയിലെ മൈസൂരു, കുടക്, തമിഴ്‌നാട്ടിലെ ഈറോഡ് എന്നിവിടങ്ങളിൽ ഒളിത്താവളമൊരുക്കിയെന്നാണ് എന്‍ഐഎയ്ക്ക് കിട്ടിയ വിവരം. ഇതിന്‍റെ ഭാഗമായാണ് വിവിധ സംസ്ഥാനങ്ങളിൽ റെയ്ഡ് നടത്തുന്നത്.