ന്യൂഡൽഹി: അനധികൃതമായി കുടിയേറിയെന്നാരോപിച്ച് യുഎസ് നാടുകടത്തിയ ആദ്യ സംഘം ഇന്ത്യക്കാരിൽ മലയാളികൾ ഇല്ല. 104 പേരെയാണ് ആദ്യ സൈനിക വിമാനത്തിൽ അമൃത്സറിലെത്തിച്ചത്.
ഇവരിൽ ഏറ്റവും കൂടുതലാളുകൾ ഗുജറാത്തിൽനിന്നും ഹരിയാനയിൽനിന്നുമാണ്- 33 പേർ വീതം. പഞ്ചാബിൽ നിന്ന് 30 പേരുണ്ട്. മഹാരാഷ്ട്രയിൽനിന്നും ഉത്തർപ്രദേശിൽനിന്നും മൂന്നു പേർ വീതവും, ചണ്ഡിഗഡിൽനിന്ന് രണ്ടു പേരും.
അതേസമയം, 18,000 അനധികൃത കുടിയേറ്റക്കാരെ തിരികെ സ്വീകരിക്കാമെന്നാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനു നൽകിയിരിക്കുന്ന ഉറപ്പ്. ഇതിൽ ഏതൊക്കെ സംസ്ഥാനങ്ങളിൽനിന്ന് എത്ര പേരുണ്ടെന്ന വിവരം ഇനിയും പുറത്തുവന്നിട്ടില്ല.
ഇതുകൂടാതെ, 7.25 ലക്ഷം ഇന്ത്യക്കാർ അനധികൃതമായി യുഎസിൽ കഴിയുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. അനധികൃതമായി പോയവരിൽ ഏറെയും മനുഷ്യക്കടത്തുകാരുടെ തട്ടിപ്പിന് ഇരകളാണ്.
നിയമപരമായ കുടിയേറ്റം എന്നു വിശ്വസിപ്പിച്ചാണ് വൻതുക ഈടാക്കി പലരെയും ഏജന്‍റുമാർ യുഎസിലെത്തിച്ചിട്ടുള്ളത്. ഇതനായി ലോണെടുത്ത് 30 ലക്ഷം രൂപ വരെ നൽകിയവരും തിരിച്ചെത്തിയവരിൽ ഉൾപ്പെടുന്നു.