15 കാരിയെ അജ്ഞാതർ ജീവനോടെ തീകൊളുത്തി കൊന്ന സംഭവത്തിൽ വിചിത്ര കണ്ടെത്തലുകളുമായി പൊലീസ്
file image
ഭുവനേശ്വര്‍: ഒഡീഷയിലെ പുരി ജില്ലയില്‍ അജ്ഞാതർ ജീവനോടെ തീകൊളുത്തിയ 15 വയസുകാരി മരിച്ച സംഭവത്തിൽ വിചിത്ര കണ്ടെത്തലുമായി പൊലീസ്. മറ്റാരെങ്കിലും പെൺകുട്ടിയെ തീ കൊളുത്തി കൊല്ലാൻ ശ്രമിച്ചതായുള്ള തെളിവുകൾ ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് ഒഡീഷാ പൊലീസ് പറയുന്നത്. കേസന്വേഷണം അവസാനഘട്ടത്തിലാണെന്നും മറ്റൊരാളുടെ പങ്ക് തെളിയിക്കുന്ന ഒന്നും അന്വേഷണത്തിൽ കണ്ടെത്താനായില്ലെന്നും പൊലീസ് അറിയിച്ചു.
എന്നാൽ ഭാര്‍ഗവി നദിക്ക് സമീപമുള്ള വിജനമായ പ്രദേശത്തുവെന്ന് മൂന്ന് അക്രമികള്‍ പെണ്‍കുട്ടിയെ തടഞ്ഞുവയ്ക്കുകയും തീ കൊളുത്തുകയായിരുന്നു എന്നാണ് കുട്ടിയുടെ അമ്മ നല്‍കിയ പരാതിയിലുള്ളത്. പെൺകുട്ടി മരിച്ച് മണിക്കൂറുകൾക്കുള്ളിലാണ് പൊലീസ് ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
75 ശതമാനത്തോളം പൊള്ളലേറ്റ പെൺകുട്ടി ഡൽഹി എയിംസിൽ ചികിത്സയിലിരിക്കെ മരിച്ചതായി ഒഡീഷ മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജിയും ശനിയാഴ്ച വ്യക്തമാക്കി. "പെണ്‍കുട്ടിയുടെ മരണ വിവരം അറിഞ്ഞതിൽ അതിയായ ദുഃഖമുണ്ട്. സർക്കാർ എല്ലാ ശ്രമങ്ങളും നടത്തിയിട്ടും ഡൽഹി എയിംസിലെ വിദഗ്ധ മെഡിക്കൽ സംഘം രാപകലില്ലാതെ പ്രയത്നിച്ചിട്ടും അവളുടെ ജീവൻ രക്ഷിക്കാനായില്ല"- മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.
ജൂലൈ 19നാണ് 12-ാം ക്ലാസ് വിദ്യാർഥിനിയായ പെണ്‍കുട്ടി സുഹൃത്തിനെ സന്ദര്‍ശിച്ചശേഷം വീട്ടിലേക്ക് മടങ്ങവെ യുവാക്കൾ തീകൊളുത്തി കൊല്ലാൻ ശ്രമിച്ചത്. പിന്നീട് നിലവിളി കേട്ടെത്തിയ സമീപവാസികളാണ് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. പരുക്ക് ഗുരുതരമായതിനാല്‍ എയര്‍ലിഫ്റ്റ് ചെയ്ത് ഡല്‍ഹി എയിംസില്‍ എത്തിക്കുകയായിരുന്നു. വെള്ളിയാഴ്ച ഡൽഹി എയിംസിൽ വച്ച് മജിസ്‌ട്രേറ്റിന്‍റെ സാന്നിധ്യത്തിൽ പൊലീസ് പെണ്‍കുട്ടിയുടെ മൊഴി ഉൾപ്പടെ രേഖപ്പെടുത്തിയിരുന്നു.