ഓപ്പറേഷന്‍ സിന്ധു: ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനം ഡൽഹിയിൽ
ന്യൂഡൽഹി: ഇറാൻ - ഇസ്രയേൽ സംഘർഷം വർധിച്ചുവരുന്ന സാഹചര്യത്തിൽ, ഇന്ത്യക്കാരെ മടക്കിയെത്തിക്കുന്ന 'ഓപ്പറേഷൻ സിന്ധു'വിന്‍റെ ഭാഗമായി ആദ്യ വിമാനം വ്യാഴാഴ്ച (June 19) ഡൽഹിയിലെത്തി. അർമേനിയയുടെ തലസ്ഥാനമായ യെരേവാനിൽനിന്നു പുറപ്പെട്ട വിമാനത്തിൽ 110 ഇന്ത്യക്കാരാണുണ്ടായിരുന്നത്.
സംഘത്തിലുണ്ടായിരുന്ന 90 പേർ ജമ്മു കശ്മീർ സ്വദേശികളാണ്. കൂട്ടത്തിൽ മലയാളികളില്ലെന്ന് നോർക്ക വ്യക്തമാക്കി. തിരികെയെത്തിയ ഇന്ത്യക്കാരെ സ്വീകരിക്കാൻ ഉന്നത ഉദ്യോഗസ്ഥർ വിമാനത്താവളത്തിൽ എത്തിയിരുന്നു.
ടെഹ്റാനിൽ നിന്നും 12 മലയാളി വിദ്യാർഥികൾ എംബസിയെ ബന്ധപ്പെട്ടിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ ഇവർ മടങ്ങിയേക്കുമെന്നും അധികൃതർ വ്യക്തമാക്കി. കൂടാതെ, ടെഹ്റാനിൽ നിന്നും ക്വോമിലേക്ക് 600 ഇന്ത്യൻ വിദ്യാർഥികളെ ഒഴിപ്പിച്ചിട്ടുണ്ട്. ചിലർ സ്വമേധയാ ടെഹ്റാനിൽ നിന്നു വിവിധ അതിർത്തികളിലേക്കു പോയിട്ടുണ്ട്. ഇവരെയും വരും ദിവസങ്ങളിൽ ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടുവരാനാണ് ശ്രമം.
ഇസ്രയേൽ - ഇറാൻ സംഘര്‍ഷം രൂക്ഷമായതോടെ ഇന്ത്യക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റാനുള്ള നടപടികൾ ഊർജിതമായി തുടരുകയാണ്. അതേസമയം, സ്ഥിതി കൂടുതൽ വഷളാവുകയാണെങ്കിൽ ഇസ്രയേലിൽനിന്ന് ഏകദേശം 25,000 ഇന്ത്യക്കാരെയെങ്കിലും ഒഴിപ്പിക്കേണ്ടി വരുമെന്നാണ് വിദേശ കാര്യമന്ത്രാലയം കണക്കാക്കുന്നത്.