Narendra modi
file image
ന്യൂഡൽഹി: ആസൂത്രണവും കാഴ്ചപ്പാടുമില്ലാത്ത കോൺഗ്രസ് വരുത്തിയ പിഴവുകൾ പരിഹരിക്കാൻ തന്റെ സർക്കാരിന് ഒരുപാടു സമയം ചെലവഴിക്കേണ്ടി വന്നെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം ഇപ്പോൾ പരിഷ്കരണത്തിന്റെ പാതയിൽ അതിവേഗത്തിൽ സഞ്ചരിക്കുകയാണെന്നും അദ്ദേഹം. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്ക് രാജ്യസഭയിൽ മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി. ബഹളം മൂലം പ്രധാനമന്ത്രിയുടെ ലോക്സഭാ പ്രസംഗം ഉപേക്ഷിച്ചിരുന്നു. യുഎസ്, യൂറോപ്യൻ യൂണിയൻ തുടങ്ങിയവയുമായുള്ള വ്യാപാരക്കരാറുകളെ പരാമർശിച്ച പ്രധാനമന്ത്രി തുടർച്ചയായി സഭ സ്തംഭിപ്പിക്കുന്ന പ്രതിപക്ഷത്തിനെതിരേ അതിരൂക്ഷമായ ആക്രമണം നടത്തി. എന്നാൽ, യുഎസുമായുള്ള കരാറിനെക്കുറിച്ച് കൂടുതൽ വിശദീകരിച്ചില്ല.
കേന്ദ്ര മന്ത്രി രവനീത് സിങ് ബിട്ടുവിനെ വഞ്ചകനെന്നു വിളിച്ച രാഹുൽ ഗാന്ധിക്കുമെതിരേ എസ്ഐആറിന്റെ പേരിൽ സുപ്രീം കോടതിയിലെത്തിയ മമത ബാനർജിക്കുമെതിരേ മോദി ആഞ്ഞടിച്ചു. പ്രസംഗത്തിന്റെ തുടക്കത്തിൽ ബഹളമുണ്ടാക്കിയ പ്രതിപക്ഷം ഉടൻ സഭ വിട്ടു. എഴുന്നേറ്റു നിന്നു പ്രതിഷേധിച്ച രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയോട് പ്രായം പരിഗണിച്ച് അങ്ങ് ഇരുന്നുകൊണ്ടു മുദ്രാവാക്യം വിളിച്ചാൽ മതിയെന്നു ചിരിച്ചുകൊണ്ട് മോദി പറയുന്നതിനും സഭ സാക്ഷ്യം വഹിച്ചു.
തനിക്കു കുഴിമാടം തീർക്കാൻ കോൺഗ്രസിന് ഒരിക്കലും കഴിയില്ലെന്നു മോദി പറഞ്ഞു. തെരഞ്ഞെടുപ്പു പരാജയങ്ങൾ അവർക്കിപ്പോവും ദഹിക്കുന്നില്ല. നന്ദി പ്രമേയ ചർച്ച തടസപ്പെടുത്തിയതിലൂടെ പ്രതിപക്ഷം രാഷ്ട്രപതിയെ അനാദരിച്ചു. കേന്ദ്ര മന്ത്രി ബിട്ടുവിനെതിരായ രാഹുലിന്റെ അധിക്ഷേപം സിഖ് സമൂഹത്തെയാകെ അപമാനിക്കുന്നതാണ്. സിഖുകാരോട് കോൺഗ്രസിനുള്ള വിദ്വേഷത്തിന്റെ പ്രതിഫലനമാണിത്. സ്നേഹത്തിന്റെ കടയെപ്പറ്റി പറയുന്നവർ മോദിക്ക് ശവക്കുഴിയൊരുക്കുമെന്നാണ് ഇപ്പോൾ പറയുന്നത്.
നുഴഞ്ഞുകയറ്റക്കാർക്കുവേണ്ടിയാണു മമത നിലകൊള്ളുന്നത്. യുവാക്കളുടെ അവകാശങ്ങളും ഗോത്രവർഗക്കാരുടെ ഭൂമിയും നുഴഞ്ഞുകയറ്റക്കാർക്ക് കാഴ്ചവയ്ക്കുകയാണ് അവരുടെ ലക്ഷ്യം. പ്രധാനമന്ത്രിപദം ഒരു കുടുംബത്തിന്റെ അവകാശമെന്നാണു കോൺഗ്രസ് കരുതുന്നത്. അവർ വരുത്തിയ പിഴവുകൾ തീർക്കാൻ ഈ സർക്കാരിന് ഏറെ സമയം വേണ്ടിവന്നു. ഇന്ന് ഇന്ത്യയ്ക്ക് വിശ്വാസ്യതയേറി. അതിനാലാണ് യുഎസും യൂറോപ്യൻ യൂണിയനുമടക്കം വ്യാപാരക്കരാറിന് തയാറാകുന്നതെന്നും 100 മിനിറ്റ് നീണ്ട പ്രസംഗത്തിൽ മോദി പറഞ്ഞു.