പൊള്ളാച്ചി കൂട്ടബലാത്സംഗ കേസ്; 9 പ്രതികൾക്കും മരണം വരെ തടവ് ശിക്ഷ
പൊള്ളാച്ചി: പൊള്ളാച്ചി കൂട്ടബലാത്സംഗ കേസിൽ 9 പ്രതികൾക്കും മരണം വരെ തടവ് ശിക്ഷ വിധിച്ച് കോടതി. കോയമ്പത്തൂർ വനിതാ കോടതിയാണ് ശിക്ഷ വിധിച്ചത്. പരാതിക്കാരായ 8 സ്ത്രീകൾക്കായി 85 ലക്ഷം രൂപ നൽകണമെന്നും കോടതി വിധിച്ചു. ബലാത്സംഗം ഉൾപ്പെടെ എല്ലാ വകുപ്പുകളും സംശയാസ്പദമായി തെളിഞ്ഞ സാഹചര്യത്തിലാണ് കോടതി നടപടി.
തമിഴ്നാട്ടിൽ ഏറെ കോളിളക്കം സൃഷ്ടിച്ച കേസിൽ പ്രതികൾ ഇരുനൂറോളം സ്ത്രീകളെയാണ് പീഡിപ്പിച്ച് നഗ്നദൃശ്യങ്ങൾ പകർത്തിയത്. 48 സാക്ഷികളെ വിസ്തരിച്ച കോടതി നാനൂറിലധികം ഡിജിറ്റൽ തെളിവുകളും പരിശോധിച്ചു.
സോഷ്യൽ മീഡിയയിൽ വ്യാജ പ്രൊഫൈലുകളുണ്ടാക്കി പെൺകുട്ടികളെ വലയിലാക്കുകയായിരുന്നു പ്രതികളുടെ പതിവ്. ഫെയ്സ് ബുക്കിലൂടെ പെൺകുട്ടികളെ പരിചയപ്പെടുകയും അടുപ്പം സ്ഥാപിച്ച് പതിയെ പ്രണയം നടിച്ച് കൂടിക്കാഴ്ചയ്ക്ക് ക്ഷണിക്കുകയുമായിരുന്നു.
പൊള്ളാച്ചി സ്വദേശിയായ കോളെജ് വിദ്യാർഥിനിയുടെ പരാതിയിലാണ് സംഭവം പുറത്തറിയുന്നത്. പ്രതികൾ പെൺകുട്ടിയെ കൂടിക്കാഴ്ചയ്ക്കായി വിളിച്ചു വരുത്തി. തുടർന്ന് കാറിൽ വച്ച് പീഡിപ്പിക്കുകയും നഗ്നചിത്രങ്ങളെടുക്കുകയും ചെയ്തു. പിന്നാലെ വഴിയിൽ ഉപേക്ഷിക്കുകയുമായിരുന്നു.
പെൺകുട്ടി സഹോദരനോട് കാര്യങ്ങൾ പറഞ്ഞതോടെ ഇവർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രതികളുടെ പക്കൽ നിന്നും പിടികൂടിയ മൊബൈൽ ഫോണിൽ സമാന രീതിയിൽ നിരവധി പെൺകുട്ടികളുടെ ചിത്രങ്ങളും ദൃശ്യങ്ങളുമുണ്ടായിരുന്നു.
കേസ് അന്വേഷണം പൊലീസ് വീഴ്ച്ചയെ തുടർന്ന് സിബിഐയാണ് അന്വേഷിച്ച് പ്രതികളെ പിടികൂടിയത്.
പൊള്ളാച്ചി സ്വദേശികളായ തിരനാവുക്കരശ് (25) ശബരിരാജൻ (25), സതീശ് (28), വസന്തകുമാർ (27), മണിവണ്ണൻ (28), ഹിരൻബാൽ (29), ബാബു (27), അരുളാനന്ദം (34), അരുൺകുമാർ (29) എന്നിവരാണ് കേസിലെ പ്രതികൾ.