ഗർഭിണിപ്പൂച്ചയെ തട്ടിക്കൊണ്ടു പോയി ഉപേക്ഷിച്ചു; 9 പേർക്കെതിരേ കേസ്
ബംഗളൂരു: കർണാടകയിൽ ഗർഭിണിയായ പൂച്ചയെ തട്ടിക്കൊണ്ടു പോയ കേസിൽ 9 പേർക്കെതിരേ എഫ്ഐആർ ഫയൽ ചെയ്ത് പൊലീസ്. ബംഗളൂരുവിലെ ഹാൽ മേഖലയിലെ അപ്പാർട്മെന്‍റിലാണ് സംഭവം. അപ്പാർട്മെന്‍റിന്‍റെ ഉടമസ്ഥൻ, സെക്യൂരിറ്റി ജീവനക്കാർ എന്നിവർ ഉൾപ്പെടെ 9 പേരാണ് കേസിലെ പ്രതികൾ. അപ്പാർട്മെന്‍റിൽ താമസിച്ചിരുന്ന മൃഗസ്നേഹിയായ ഹരീഷ് ആണ് പൂച്ചയെ കാണാനില്ലെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകിയത്.
തുടക്കത്തിൽ പൂച്ച ചത്തു പോയിരിക്കാമെന്നായിരുന്നു പൊലീസിന്‍റെ നിഗമനം. എന്നാൽ പൊലീസ് അന്വേഷണത്തിൽ അപ്പാർട്മെന്‍റിലുള്ളവർ പൂച്ചയെ കൊണ്ടു പോയി കളഞ്ഞതായി കുറ്റസമ്മതം നടത്തി. അപ്പാർട്മെന്‍റിലുള്ളവർ ചേർന്ന് പൂച്ചയെ പിടികൂടി പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ് കുട്ടയിലാക്കി ഓട്ടോറിക്ഷയിൽ കൊണ്ടു പോയി അജ്ഞാത പ്രദേശത്ത് ഉപേക്ഷിച്ചതായി കണ്ടെത്തി.
പൂച്ചയുടെ സാന്നിധ്യം അപ്പാർട്മെന്‍റിലുള്ളവരെ അസ്വസ്ഥരാക്കിയിരുന്നുവെന്ന് പൊലീസ് പറയുന്നു. പൂച്ച സ്ഥിരമായി വാഹനങ്ങളുടെ സീറ്റുകൾ നശിപ്പിക്കാറുണ്ടായിരുന്നു. അതു പോലെ ഭക്ഷണം തേടി ചില വീടുകളിലേക്ക് കയറിച്ചെല്ലാറുമുണ്ട്. ഇതെല്ലാമാണ് അപ്പാർട്മെന്‍റിലുള്ളവരെ അസ്വസ്ഥരാക്കിയിരുന്നത്. കണ്ടെടുത്ത പൂച്ചയെ അഡോപ്ഷൻ സെന്‍ററിലേക്ക് മാറ്റും.