ബില്ല് പാസാക്കാൻ സമയപരിധി; രാഷ്‌ട്രപതിയുടെ റഫറൻസിൽ സുപ്രീം കോടതി വിധി വ്യാഴാഴ്ച
file image
ന്യൂഡൽഹി: നിയമസഭകൾ പാസാക്കുന്ന ബില്ലുകളിൽ തീരുമാനം എടുക്കാൻ സമയപരിധി നിശ്ചയിച്ച് കൊണ്ടുളള സുപ്രീം കോടതി വിധിക്കെതിരേ രാഷട്രപതി ദ്രൗപദി മുർമു നൽകിയ റഫറൻസിൽ സുപ്രീം കോടതി വ്യാഴാഴ്ച വിധി പറയും. ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് റഫറൻസ് പരിഗണിക്കുന്നത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, വിക്രം നാഥ്, പി.എസ്. നരസിംഹ, എ.എസ്. ചന്ദുർകർ എന്നിവർ അടങ്ങിയ ഭരണഘടനാ ബെഞ്ചാണ് റഫറൻസ് പരിഗണിക്കുന്നത്. കഴിഞ്ഞ 10 ദിവസമായി ബെഞ്ച് റഫറൻസിൽ വാദം കേട്ടു കൊണ്ടിരിക്കുകയായിരുന്നു. സെപ്റ്റംബർ 11നാണ് അന്തിമവാദം കേട്ടതിനു ശേഷം വിധി പിന്നീട് പ്രഖ്യാപിക്കുമെന്ന് പ്രഖ്യാപിച്ചത്.
നിയമസഭ പാസാക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കാൻ സമയപരിധി നിശ്ചയിച്ച വിധിയുമായി ബന്ധപ്പെട്ട് 14 വിഷയങ്ങളില്‍ വ്യക്തത തേടിയാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മു സുപ്രീം കോടതിയെ സമീപിച്ചത്. കഴിഞ്ഞ മേയിൽ ആർട്ടിൽ 143(1) പ്രകാരമുള്ള അധികാരം ഉപയോഗിച്ചാണ് റഫൻസ്.
ഭരണഘടനയുടെ 200, 201 വകുപ്പുകള്‍ പ്രകാരം നിയമസഭകള്‍ പാസാക്കുന്ന ബില്ലുകളില്‍ തീരുമാനം എടുക്കാന്‍ സമയപരിധി ഇല്ലെന്ന് സുപ്രീം കോടതിക്ക് കൈമാറിയ റഫറന്‍സില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
രാഷ്ട്രപതി ബില്ലുകളില്‍ അംഗീകാരം നല്‍കുന്നതുമായി ബന്ധപ്പെട്ട് മുൻപ് സുപ്രീം കോടതി വ്യത്യസ്ത വിധികള്‍ പുറപ്പടുവിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഭരണഘടനയുടെ 143 (1) വകുപ്പ് പ്രകാരം താന്‍ ഇക്കാര്യത്തില്‍ വ്യക്തത തേടുന്നത് എന്ന് രാഷ്ട്രപതി സുപ്രീം കോടതിക്ക് കൈമാറിയ റഫറന്‍സില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.