ഹർഭജൻ സിങ്
ചണ്ഡിഗഡ്: ബിജെപിയിൽ ചേർന്നതിനു പിന്നാലെ രാജ്യസഭാ എംപി ഹർഭജൻ സിങ്ങിന്‍റെ സുരക്ഷ പിൻവലിച്ച് പഞ്ചാബ് പൊലീസ്. ആം ആദ്മി പാർട്ടിയിൽ നിന്ന് രാഘവ് ഛദ്ദയ്ക്കൊപ്പം ബിജെപിയിലേക്ക് കൂറു മാറിയ 7 എംപിമാരിൽ ഒരാളാണ് ഹർഭജനും. ഇതു വരെയും 10 പൊലീസുകാർ അടങ്ങുന്ന സുരക്ഷയാണ് ഹർഭജന് പഞ്ചാബ് പൊലീസ് നൽകിയിരുന്നത്.
ജലന്ധറിലെ ചോട്ടി ബറാദാരിയിലുള്ള വീടിനും സംരക്ഷണം നൽകിയിരുന്നു. ശനിയാഴ്ചയോടെയാണ് പഞ്ചാബ് പൊലീസ് സുരക്ഷ പിൻവലിച്ചത്. എന്നാൽ ഞായറാഴ്ച മുതൽ സിആർപിഎഫിനെ ഹർഭജന്‍റെ വീടിനു മുന്നിൽ വിന്യസിച്ചിട്ടുണ്ട്.
ഹർഭജൻ സിങ്, അശോക് മിത്തൽ, രാജീന്ദർ ഗുപ്ത എന്നിവരുടെ വീടിനു മുന്നിൽ ആം ആദ്മി പാർട്ടി പ്രവർത്തകർ പ്രതിഷേധം നടത്തിയിരുന്നു. അരവിന്ദ് കെജ്‌രിവാളിന്‍റെ നേതൃത്വത്തിലുള്ള പാർട്ടി അതിന്‍റെ തത്വങ്ങളിൽ നിന്നും മൂല്യങ്ങളിൽ നിന്നും മാറിയെന്ന് ചൂണ്ടിക്കാണിച്ചാണ് രാഘവ് ഛദ്ദ ഉൾപ്പെടെയുള്ള 7 പേർ ബിജെപിയിൽ ചേർന്നത്. 7 പേരും പാർട്ടിയെ ചതിച്ചുവെന്നും വഞ്ചകരാണെന്നും പഞ്ചാബ് മുഖ്യമന്ത്രി ഭഗ്‌വന്ത് മൻ പ്രതികരിച്ചിരുന്നു.