ഹൈദരാബാദ്: പുഷ്പ 2 പ്രീമിയർ ഷോയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന 8 വയസുകാരൻ ശ്രീതേജിനെ സന്ദർശിച്ച് അല്ലു അർജുൻ. ഹൈദരാബാദിലെ ബീഗംപേട്ടിലുള്ള കിംസ് ആശുപത്രിയിലെത്തിയാണ് നടൻ കുട്ടിയെ സന്ദർശിച്ചത്. തെലുങ്കാന സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ (എഫ്ഡിസി) ചെയർമാനും നിർമാതാവുമായ ദിൽ രാജുവും താരത്തിനൊപ്പമുണ്ടായിരുന്നു.
അല്ലു അർജുന്‍റെ സന്ദർശനത്തോടനുബന്ധിച്ച് ആശുപത്രിയിൽ വൻ സുരക്ഷയും ഏർപ്പെടുത്തിയിരുന്നു. സന്ദർശനം രഹസ്യമാക്കിവയ്ക്കണമെന്നും ആവശ്യമായ നടപടിക്രമങ്ങൾ ചെയ്തുതരാമെന്നും രാംഗോപാൽപേട്ട് പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ അല്ലു അർജുനോട് അറിയിച്ചിരുന്നു. ശ്രീതേജിന്‍റെ അമ്മ രേവതി തിക്കിലും തിരക്കിലും പെട്ട് മരിച്ചിരുന്നു. സംഭവത്തിൽ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് അല്ലു അർജുൻ ആശുപത്രിയിലെത്തിയത്. കുടുംബത്തിന് അല്ലു അർജുൻ 1 കോടി രൂപ നൽകിയിരുന്നു.
ഡിസംബർ 4 നായിരുന്നു ഹൈദരാബാദിലെ സന്ധ്യാ തീയറ്ററിലുണ്ടായ ആരാധകരുടെ തിക്കിലും തിരക്കിലും പെട്ട് ശ്രീതേജയുടെ അമ്മ ഹൈദരാബാദ് ദിൽഷുക്‌നഗർ സ്വദേശിനി രേവതി(39) മരണപ്പെടുന്നത്. ഇതേ സംഭവത്തിൽ ഗുരുതരമായി പരുക്കേറ്റ ശ്രീതേജിന് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ചു. കേസിലെ 11-ാം പ്രതിയാണ് അല്ലു അർജുൻ.