വീണ്ടും വിട്ട് നിന്ന് തരൂർ
ന്യൂഡൽഹി: കോൺഗ്രസ് പാർട്ടിയിലെ ലോക്സഭാ അംഗങ്ങളുടെ പാർട്ടി യോഗത്തിൽ പങ്കെടുക്കാതെ ശശി തരൂർ. തുടർച്ചയായ മൂന്നാം തവണയാണ് തരൂർ യോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും പ്രശംസിക്കുന്ന തരത്തിലുള്ള പരാമർശങ്ങളെ തുടർന്ന് കോൺഗ്രസ് കേന്ദ്ര നേതൃത്വവുമായി കടുത്ത വിയോജിപ്പിലായ സാഹചര്യത്തിലാണ് വിട്ടുനിൽക്കൽ.
ഡിസംബർ 19 ന് പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനം അവസാനിക്കുന്നതിനു മുമ്പ്, ഇതുവരെയുള്ള പ്രകടനം അവലോകനം ചെയ്യുന്നതിനും ബിജെപിക്കെതിരായ ആക്രമണങ്ങൾ പുനഃക്രമീകരിക്കുന്നതിനുമായി രാഹുൽ ഗാന്ധിയാണ് കോൺഗ്രസിന്‍റെ 99 എംപിമാരെ യോഗത്തിന് ക്ഷണിച്ചത്.
കൊൽക്കത്തയിൽ അദ്ദേഹത്തിന്‍റെ ദീർഘകാല സഹായി ജോൺ കോശിയുടെ വിവാഹവും സഹോദരി സ്മിത തരൂരിന്‍റെ ജന്മദിനവുമണെന്ന് അദ്ദേഹം എക്സിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. നേരത്തെ നവംബർ 18, 30 തീയതികളിൽ നടന്ന യോഗത്തിലും തരൂർ പങ്കെടുത്തില്ല. സോണിയാ ഗാന്ധി, മല്ലികാർജുർ ഖാർഗെ എന്നിവർ പങ്കെടുത്ത യോഗത്തിലായിരുന്നു വിട്ടുനിൽക്കൽ.