മണ്‍സൂണ്‍ മേഘങ്ങൾ കാണാനില്ല! ഇന്ത്യയില്‍ ഇത്തവണ 64 ശതമാനം മഴ കുറവ്!
file image
ന്യൂഡല്‍ഹി: ഇന്ത്യയില്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ദുര്‍ബലമായതായി റിപ്പോര്‍ട്ടുകൾ. രാജ്യവ്യാപകമായി മണ്‍സൂണ്‍ മഴയില്‍ 64 ശതമാനം കുറവ് രേഖപ്പെടുത്തിയതായാണ് കാലാവസ്ഥ വകുപ്പിന്‍റെ കണക്കുകള്‍.
ജൂണ്‍ 4 നും ജൂണ്‍ 15 നും ഇടയില്‍ ഇന്ത്യയില്‍ ശരാശരി 53.7 മില്ലിമീറ്റര്‍ മഴയാണ് ലഭിക്കേണ്ടത്. എന്നാല്‍ ഇത്തവണ 19.2 മില്ലിമീറ്റര്‍ മാത്രമാണ് ലഭിച്ചതെന്നാണ് കണക്കുകൾ. സജീവമായ കാലവര്‍ഷത്തില്‍ സാധാരണ കാണാറുള്ള വിപുലമായ മേഘാവരണത്തിന് പകരം, മധ്യ ഇന്ത്യയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും അസാധാരണമാം വിധം മേഘങ്ങളുടെ അഭാവമാണുള്ളത്. ജൂണ്‍ 15ന് ഇന്‍സാറ്റ് 3 ഡിഎസ് കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹം പകര്‍ത്തിയ ചിത്രങ്ങളില്‍ മണ്‍സൂണിന്‍റെ കുറവ് കൂടുതല്‍ വ്യക്തമാണ്.
ഹിമാലയന്‍ പ്രദേശം, വടക്കുകിഴക്കന്‍ ഇന്ത്യ, ഇന്‍ഡോ - ഗംഗാ സമതലത്തിന് വടക്കുള്ള ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ മാത്രമാണ് കാര്യമായി മേഘങ്ങളുള്ളത്. കര്‍ണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, മധ്യ ഇന്ത്യ എന്നിവിടങ്ങളില്‍ കാലവര്‍ഷം എത്തിയെങ്കിലും മഴ കുറയാന്‍ കാരണം കടലിലെ ഈര്‍പ്പത്തിന്‍റെ കുറവല്ലെന്നും വിദഗ്ധർ വിലയിരുത്തുന്നു.
അന്തരീക്ഷത്തിന്‍റെ മുകള്‍ഭാഗത്തുള്ള പടിഞ്ഞാറന്‍ ജെറ്റ് സ്ട്രീം എന്ന വായുപ്രവാഹം സാധാരണയേക്കാള്‍ തെക്കോട്ട് മാറിയതാണ് പ്രധാന തടസം. ഇത് ഇന്ത്യയിലെ കാലവര്‍ഷം നിലനിര്‍ത്താന്‍ സഹായിക്കുന്ന കിഴക്കന്‍ ജെറ്റ് സ്ട്രീമിനെ തടസപ്പെടുത്തുന്നു.
ഇപ്പോള്‍ പടിഞ്ഞാറന്‍ കാറ്റുകള്‍ ശക്തമായത് മേഘങ്ങള്‍ രൂപപ്പെടുന്നതിനെ തടയുകയും മഴ കുറയ്ക്കുകയും ചെയ്യുന്നു. ഇതൊരു താല്‍ക്കാലികമായ മണ്‍സൂണ്‍ പോസ് ആണെന്നാണ് വിലയിരുത്തൽ. ഈ ആഴ്ച അവസാനത്തോടെ അന്തരീക്ഷ ക്രമീകരണങ്ങളില്‍ മാറ്റംവരുമെന്നും മഴ ക്രമേണ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.