ജയ്പുർ: ലിവിങ് ടുഗെദർ ബന്ധങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനു വെബ് പോർട്ടൽ ആരംഭിക്കാൻ രാജസ്ഥാൻ ഹൈക്കോടതി സിംഗിൾ ബെഞ്ച് സംസ്ഥാന സർക്കാരിനോട് നിർദേശിച്ചു. സംരക്ഷണം ആവശ്യപ്പെട്ട് ലിവ്-ഇൻ ദമ്പതിമാർ സമർപ്പിച്ച ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി. അത്തരമൊരു നിയമം നടപ്പാക്കുന്നത് വരെ, ബന്ധപ്പെട്ട അധികൃതർ ലിവ് ഇൻ റിലേഷൻഷിപ്പുകൾ രജിസ്റ്റർ ചെയ്യണമെന്ന് കോടതി വ്യക്തമാക്കി.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഈ വിഷയത്തിൽ നിയമനിർമാണം നടത്തുന്നതുവരെ ലിവ് ഇൻ ബന്ധങ്ങൾ ട്രിബ്യൂണലോ സർക്കാർ അധികൃതരോ രജിസ്റ്റർ ചെയ്യണമെന്നാണ് രാജസ്ഥാൻ ഹൈക്കോടതി ഉത്തരവിട്ടത്. ജസ്റ്റിസ് അനൂപ് കുമാർ ദണ്ഡിന്‍റെ സിംഗിൾ ബെഞ്ച് സംസ്ഥാന സർക്കാരിനും കേന്ദ്ര സാമൂഹിക ക്ഷേമ, നീതിന്യായ സെക്രട്ടറിക്കും ലിവ്-ഇൻ ബന്ധങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള ഫോർമാറ്റ് തയ്യാറാക്കാൻ നിർദ്ദേശം നൽകി. മാർച്ച് 1 നകം ഉത്തരവ് പാലിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ഹരിയാനയിലെ ഫത്തേഹാബാദിൽ നിന്നുള്ള വിവാഹിതയായ യുവതിയാണ് സംരക്ഷണത്തിനായി റിട്ട് ഹർജി സമർപ്പിച്ചത്.