എൻ.വി. സുഭാഷ് 
India

കോൺഗ്രസിനും ഗാന്ധി കുടുംബത്തിനുമെതിരേ നരസിംഹ റാവുവിന്‍റെ ചെറുമകൻ

കോൺഗ്രസ് പാർട്ടിക്കുണ്ടായ പിഴവുകൾക്ക് ഗാന്ധി കുടുംബം നരസിംഹ റാവുവിനെ ബലിയാടാക്കുകയായിരുന്നു എന്ന് എൻ.വി. സുഭാഷ്.

ഹൈദരാബാദ്: മുൻ പ്രധാനമന്ത്രി പി.വി. നരസിംഹ റാവുവിന് ഭാരത രത്ന പ്രഖ്യാപിക്കപ്പെട്ടതിനു പിന്നാലെ കോൺഗ്രസിനും ഗാന്ധി കുടുംബത്തിനുമെതിരേ രൂക്ഷ വിമർശനവുമായി റാവുവിന്‍റെ ചെറുമകനും ബിജെപി നേതാവുമായ എൻ.വി. സുഭാഷ്. കോൺഗ്രസ് പാർട്ടിക്കുണ്ടായ പിഴവുകൾക്ക് ഗാന്ധി കുടുംബം നരസിംഹ റാവുവിനെ ബലിയാടാക്കുകയായിരുന്നു എന്നാണ് സുഭാഷിന്‍റെ ആരോപണം.

''പി.വി. നരസിംഹ റാവു കോൺഗ്രസ് പാർട്ടിയുടെ പ്രതിനിധിയായിരുന്നിട്ടും പ്രധാനമന്ത്രി മോദി അദ്ദേഹത്തിന് ഭാരത രത്ന പ്രഖ്യാപിച്ചു. 2004 മുതൽ 2014 വരെ യുപിഎ സർക്കാർ കേന്ദ്രത്തിൽ അധികാരത്തിലുണ്ടായിരുന്നു. ഭാരത രത്ന നൽകിയില്ല എന്നത് വിസ്മരിക്കാം, പക്ഷേ, കോൺഗ്രസ് പാർട്ടിക്കുണ്ടായ പിഴവുകൾക്കെല്ലാം നരസിംഹ റാവുവിനെ ബലിയാടാക്കുകയാണ് ഗാന്ധി കുടുംബം ചെയ്തത്'', സുഭാഷ് ആരോപിച്ചു.

നരേന്ദ്ര മോദി ദേശീയ നേതാവാകുകയും ലോക നേതാവ് എന്ന നിലയിൽ മറ്റു നേതാക്കളെ അംഗീകരിക്കുകയും ചെയ്യുന്ന സമയമാണിതെന്നും, ഈ മുഹൂർത്തം തനിക്ക് വികാരനിർഭരമാണെന്നും സുഭാഷ് കൂട്ടിച്ചേർത്തു.

നരസിംഹ റാവുവിന്‍റെ മരണശേഷം അദ്ദേഹത്തിന്‍റെ ഭൗതിക ശരീരം പാർട്ടി ആസ്ഥാനത്ത് പ്രവേശിപ്പിക്കാൻ പോലും കോൺഗ്രസ് അനുവദിച്ചിരുന്നില്ലഎന്ന് ബിജെപി നേതാവ് കെ.പി. മൗര്യ ചൂണ്ടിക്കാട്ടി. ഗാന്ധി കുടുംബത്തെക്കുറിച്ചു മാത്രമാണ് കോൺഗ്രസ് ചിന്തിക്കുന്നതെന്ന് കേന്ദ്ര മന്ത്രി കൈലാഷ് ചൗധരി.

നരസിംഹ റാവുവിന് ഭാരത രത്ന നൽകിയതിനെ സ്വാഗതം ചെയ്യുന്നു എന്നും, അതേസമയം, സാമ്പത്തിക പരിഷ്കാരങ്ങൾ നടപ്പാക്കുമ്പോൾ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന മൻമോഹൻ സിങ്ങിനെ അവഗണിച്ചതു ശരിയായില്ലെന്നും കോൺഗ്രസ് എംപി രാജീവ് ശുക്ല.

താമരശേരി ചുരത്തില്‍ മണ്ണിടിച്ചില്‍; ഗതാഗതം തടസപ്പെട്ടു

കടലിൽ കാവലിന് രണ്ടു കപ്പലുകൾ കൂടി

'ലഡ്കി ഹൂം, ലഡ് സക്തീ ഹൂം' മുദ്രാവാക്യം പാലക്കാട്ട് വേണ്ടേ?: രാജീവ് ചന്ദ്രശേഖർ

"ഒരു ബോംബും വീഴാനില്ല, ഞങ്ങൾക്ക് ഭയമില്ല''; എം.വി. ഗോവിന്ദൻ

മോദിക്ക് ഷി ജിൻപിങ് വിരുന്നൊരുക്കും; ഇന്ത്യ- ചൈന ബന്ധം ശക്തമാകുന്നു