ബെംഗളൂരുവിൽ റസ്റ്റോറന്‍റുകളുടെ പ്രവർത്തന സമയം നീട്ടി
ബെംഗളൂരു: ഫിഫ ലോകകപ്പ് ഫുട്ബോൾ മത്സരത്തിന്‍റെ പശ്ചാത്തലത്തിൽ ബെംഗളൂരുവിൽ ഹോട്ടലുകൾക്കും റസ്റ്റോറന്‍റുകൾക്കും പ്രവർത്തന സമയം നീട്ടി നൽകി കർണാടക സർക്കാർ. പുലർച്ചെ 3.30 വരെയാണ് പ്രവർത്തന സമയം നീട്ടി നൽകിയത്. നാഷണൽ റസ്റ്റോറന്‍റ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ അഭ്യർഥനയെ തുടർന്നാണ് പ്രവർത്തന സമയം നീട്ടിയതെന്ന് ഇതുസംബന്ധിച്ച് ചൊവ്വാഴ്ച ഇറക്കിയ ഉത്തരവിൽ സർക്കാർ അറിയിച്ചു.
അതേസമയം നഗരത്തിൽ രാത്രി വൈകിയും മത്സരങ്ങൾ പ്രദർശിപ്പിക്കുന്നതിനു ബെംഗളൂരു പൊലീസ് അനുമതി നൽകിയിട്ടുണ്ട്. ഇതുസംബന്ധിച്ച് ബെംഗളൂരു സിറ്റി പൊലീസ് കമ്മിഷണർ സീമന്ത് കുമാർ സിങ് ഉത്തരവ് ഇറക്കി.
നിലവിൽ പുലർച്ചെ ഒന്നു വരെയാണ് ബെംഗളൂരുവിൽ റസ്റ്റോറന്‍റകളുടെ പ്രവർത്തനസമയം. ഫിഫ ലോകകപ്പിന്‍റെ പശ്ചാത്തലത്തിൽ റസ്റ്റോറന്‍റുകളുടെ പ്രവർത്തന സമയം നീട്ടി നൽകിയ വിവരം കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എക്‌സിൽ പങ്കുവച്ചു. ക്രമസമാധാനം ഉറപ്പുവരുത്തി കൊണ്ടായിരിക്കും തീരുമാനം നടപ്പാക്കുകയെന്നും അദ്ദേഹം പറഞ്ഞു.