റബർ വില ഉയരുന്നു; കർഷകർക്കു പ്രതീക്ഷ 
India

വില 200 തൊട്ട് റബർ; രാജ്യാന്തര വിലയും ഉയരുന്നു

പ്രധാന രാജ്യങ്ങളിലെല്ലാം ഉത്പാദനം പിന്നോട്ടു പോകുമെന്നത് വരും മാസങ്ങളില്‍ വില കൂടാനുള്ള പ്രവണതയിലേക്ക് വിരല്‍ ചൂണ്ടുന്നു.

നീതു ചന്ദ്രൻ

കൊച്ചി: നീണ്ട 12 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ റബര്‍ വില 200 തൊട്ടു. റബര്‍ ബോര്‍ഡ് നൽകുന്ന വില 197 രൂപയാണെങ്കിലും മലയോര മേഖലകളില്‍ 200 രൂപയ്ക്കാണ് ചെറുകിട കച്ചവടക്കാര്‍ റബര്‍ ഷീറ്റ് ശേഖരിക്കുന്നത്. കടുത്ത മഴയില്‍ തോട്ടങ്ങളില്‍ ടാപ്പിങ് നടക്കാത്തത് കാരണം ചരക്ക് വരവ് തീരെ കുറവാണ്. വില ഡബിള്‍ സെഞ്ച്വറി അടിച്ചപ്പോള്‍ വേണ്ടത്ര ചരക്ക് കൈയിലില്ലെന്നതിന്‍റെ നിരാശയിലാണ് കര്‍ഷകര്‍. എങ്കിലും മഴക്കാലത്ത് റബര്‍ത്തോട്ടങ്ങള്‍ സജീവമാകാന്‍ വില കൂടിയത് സഹായിച്ചിട്ടുണ്ട്. റബര്‍ തോട്ടങ്ങളിലെല്ലാം റെയിന്‍ഗാര്‍ഡ് പിടിപ്പിക്കുന്ന ജോലികള്‍ ആരംഭിച്ചിട്ടുണ്ട്. മഴമാറി നില്‍ക്കുന്നതും കര്‍ഷകര്‍ക്ക് അനുഗ്രഹമാണ്.

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എന്‍ഡിഎ സര്‍ക്കാര്‍ ഇടത്തരം വരുമാനക്കാരെ തൃപ്തിപ്പെടുത്താനുള്ള പദ്ധതികള്‍ പ്രഖ്യാപിക്കുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അങ്ങനെ സംഭവിച്ചാല്‍ വാഹന വിൽപ്പനയിലടക്കം വലിയ തോതിലുള്ള ഉണര്‍വിന് കാരണമാകും. ഇത് ടയര്‍ വിൽപ്പനയില്‍ അടക്കം അനുകൂലമായി സ്വാധീനിക്കും.

തായ്‌ലന്‍ഡ്, മലേഷ്യ മുതലായ റബര്‍ കൃഷി വ്യാപകമായുള്ള രാജ്യങ്ങളില്‍ വില കൂടിക്കൊണ്ടിരിക്കുകയാണ്. തായ്‌ലന്‍ഡില്‍ ആര്‍എസ്എസ്1 213 രൂപയ്ക്കടുത്താണ്. തായ്‌ലന്‍ഡില്‍ ഇത്തവണ റബര്‍ ഉത്പാദനത്തില്‍ 30-50 ശതമാനം കുറവുണ്ടാകുമെന്നാണ് വിവരം. അവിടെ കടുത്ത മഴയ്ക്ക് പിന്നാലെ റബര്‍ മരങ്ങളില്‍ കേടുണ്ടായതും ഉത്പാദനം കുറയ്ക്കാന്‍ ഇടയാക്കുമെന്നാണ് റിപ്പോര്‍ട്ട്.

പ്രധാന രാജ്യങ്ങളിലെല്ലാം ഉത്പാദനം പിന്നോട്ടു പോകുമെന്നത് വരും മാസങ്ങളില്‍ വില കൂടാനുള്ള പ്രവണതയിലേക്ക് വിരല്‍ ചൂണ്ടുന്നു. രാജ്യാന്തര വില കൂടി നില്‍ക്കുന്നതിനാല്‍ ടയര്‍ കമ്പനികള്‍ക്ക് ഇറക്കുമതി അത്ര ലാഭകരമാകില്ല. അതുകൊണ്ടുതന്നെ ആഭ്യന്തര മാര്‍ക്കറ്റിനെ കൂടുതല്‍ ആശ്രയിക്കേണ്ട അവസ്ഥയിലാണ് ടയര്‍ കമ്പനികള്‍.

റബര്‍ വരവ് കുറയാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് വില കൂട്ടി ചരക്ക് ശേഖരിക്കാനുള്ള താത്പര്യം ടയര്‍ കമ്പനികളില്‍ വര്‍ധിച്ചിട്ടുണ്ട്. ഇതും പെട്ടെന്ന് വില കൂടാനുള്ള കാരണമാകും. ഇപ്പോള്‍ റെയിന്‍ഗാര്‍ഡ് ഇടുന്ന തോട്ടങ്ങളില്‍ നിന്നുള്ള ചരക്ക് വിപണിയിലെത്താന്‍ ഒരു മാസമെങ്കിലും പിടിക്കും. ഇതും വിലയില്‍ അനുകൂലമായി പ്രതിഫലിക്കും.

സൽമാൻ ഖാൻ ഭീകരവാദിയെന്ന് പാക്കിസ്ഥാൻ; ഭീകരവാദ വിരുദ്ധ പട്ടികയിൽ ഉൾപ്പെടുത്തി

അഞ്ചു വർഷങ്ങൾക്ക് ശേഷം ഇന്ത്യ - ചൈന വിമാന സർവീസുകൾ പുനരാരംഭിക്കുന്നു

"വിദ്യാഭ്യാസ നയം അടിയറവ് വയ്ക്കില്ല, അത് സുരേന്ദ്രന്‍റെ സ്വപ്നം മാത്രം''; വി. ശിവൻകുട്ടി

ലൂവ്ര് മ്യൂസിയത്തിലെ കവർച്ച; രണ്ട് പേർ അറസ്റ്റിൽ

തീവ്ര ന്യൂനമർദം; ഒഡീശയിലെ 30 ജില്ലകളിലും ജാഗ്രതാ നിർദേശം, മൂന്ന് ദിവസം സ്കൂളുകൾക്ക് അവധി