ഇന്ത്യക്ക് ഇന്ധനവും വളവും ഉറപ്പ് നൽകി വ്ളാദിമിർ പുടിൻ.
മോസ്കോ: പശ്ചിമേഷ്യയിൽ വർധിച്ചുവരുന്ന സംഘർഷങ്ങളുടെയും വിതരണ ശൃംഖലയിലെ തടസങ്ങളുടെയും പശ്ചാത്തലത്തിൽ, ഇന്ത്യയ്ക്ക് ആവശ്യമായ ഇന്ധനത്തിന്‍റെയും കാർഷിക വളങ്ങളുടെയും തടസമില്ലാത്ത വിതരണം ഉറപ്പുനൽകി റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ. മോസ്കോയിൽ റഷ്യൻ വിദേശകാര്യ മന്ത്രാലയ പ്രതിനിധികളുമായും പ്രസിഡന്‍റ് പുടിനുമായും നടത്തിയ ഉന്നതതല കൂടിക്കാഴ്ചയിലാണ് ഇന്ത്യയ്ക്ക് ആശ്വാസകരമായ ഈ ഉറപ്പ് ലഭിച്ചത്.
വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറിന്‍റെ മോസ്കോ സന്ദർശന വേളയിലാണ് നിർണായക ചർച്ചകൾ നടന്നത്. സെപ്റ്റംബർ 12, 13 തീയതികളിൽ ന്യൂഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയിൽ പങ്കൈടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പുടിനെ ക്ഷണിച്ചതായി ജയ്ശങ്കർ അറിയിച്ചു.
പടിഞ്ഞാറൻ ഏഷ്യൻ പ്രതിസന്ധി ആഗോള വിപണിയെ ബാധിക്കുമ്പോഴും ഇന്ത്യൻ കർഷകർക്കും ഊർജ മേഖലയ്ക്കും ആവശ്യമായ വിതരണം ഉറപ്പാക്കുമെന്ന് വ്ളാഡിമിർ പുടിൻ ഉറപ്പുനൽകി.
ഇന്ത്യ-റഷ്യ ഉഭയകക്ഷി വ്യാപാരം ഏകദേശം 60 ബില്യൻ ഡോളറിലേക്ക് ഉയർന്നപ്പോഴും, റഷ്യയിൽ നിന്നുള്ള ഇറക്കുമതി കൂടിയതും ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി കുറഞ്ഞതും ഉണ്ടാക്കിയ വ്യാപാര കമ്മിയിൽ ജയ്ശങ്കർ ആശങ്കയറിയിച്ചു.
റഷ്യൻ സാങ്കേതിക സഹകരണത്തോടെയുള്ള ഹൈസ്പീഡ് വന്ദേ ഭാരത് ട്രെയിനുകളുടെ പ്രോട്ടോടൈപ്പ് നിർമാണം ഈ വർഷം അവസാനത്തോടെ പൂർത്തിയാകുമെന്ന് റഷ്യൻ ഉപപ്രധാനമന്ത്രി ഡെനിസ് മന്തുറോവ് അറിയിച്ചു.
കൂടംകുളം ആണവനിലയത്തിന്‍റെ വികസനത്തിന് പുറമെ ചെറു ആണവനിലയങ്ങൾ, ബഹിരാകാശ ഗവേഷണം, റോക്കറ്റ് സാങ്കേതികവിദ്യ എന്നീ മേഖലകളിലും സഹകരണം ശക്തമാക്കും.
2030-ഓടെ ഉഭയകക്ഷി വ്യാപാരം 100 ബിില്യൺ ഡോളറിലേക്ക് ഉയർത്തുകയാണ് ഇരുരാജ്യങ്ങളുടെയും ലക്ഷ്യം. ഇതിനായി തടസങ്ങൾ നീക്കി ഇന്ത്യൻ ഉത്പന്നങ്ങൾക്ക് റഷ്യൻ വിപണിയിൽ കൂടുതൽ പ്രവേശനം ലഭ്യമാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.