സാലുമരദ തിമ്മക്ക അന്തരിച്ചു
ബംഗളൂരു: പത്മശ്രീ അവാർഡ് ജേതാവും പരിസ്ഥിതി പ്രവർത്തകയുമായ സാലുമരദ തിമ്മക്ക അന്തരിച്ചു. 114 വയസായിരുന്നു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ശ്വാസകോശ രോഗങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അന്ത്യം. മരങ്ങളെ മക്കളെപ്പോലെ വളർത്തിയിരുന്നതിനാൽ ‘വൃക്ഷ മാതാവ്’ എന്നാണ് തിമ്മക്ക അറിയപ്പെട്ടിരുന്നത്.
1911 ജൂൺ 30ന് കർണാടകയിലെ തുംകൂർ ജില്ലയിലെ ഗുബ്ബിയിലാണ് സാലുമരദ തിമ്മക്ക ജനിച്ചത്. ഹുലിക്കൽ സ്വദേശിയായ ചിക്കയ്യയെയാണ് വിവാഹം കഴിച്ചത്. ഇവർക്ക് കുട്ടികളില്ലായിരുന്നു. കുട്ടികളില്ലാത്തതിന്റെ ദുഃഖം മറക്കാൻ അവർ വഴിയരികിൽ ആൽമരത്തൈകൾ നട്ടുപിടിപ്പിക്കുകയും അവയെ സ്വന്തം മക്കളെ പോലെ വളർത്തുകയുമായിരുന്നു.
കഡൂരിൽ നിന്ന് ഹുലിക്കലിലേക്കുള്ള സംസ്ഥാനപാതയിൽ തിമ്മക്കയും ഭർത്താവും ചേർന്ന് 385 ആൽമരങ്ങൾ നട്ടുപിടിപ്പിച്ചു. വൃക്ഷങ്ങൾ നടുക മാത്രമല്ല വളരെ ശ്രദ്ധയോടെ പരിപാലിക്കുകയും ചെയ്തിരുന്നു. പരിസ്ഥിതി സംരക്ഷണത്തിനായി സ്വന്തം ജീവിതം മാറ്റിവച്ച തിമ്മക്കയ്ക്ക് 2019ലാണ് രാജ്യം പത്മശ്രീ നൽകി ആദരിച്ചത്. പത്മശ്രീക്ക് പുറമെ ഓണററി ഡോക്ടറേറ്റും മറ്റ് പുരസ്കാരങ്ങളും തിമ്മക്കയ്ക്ക് ലഭിച്ചിട്ടുണ്ട്.