പ്രതീകാത്മക ചിത്രം
ഷിംല: ഹിമാചൽ പ്രദേശിൽ കരാർ, ട്രെയ്നി സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർമാരുടെ പ്രതിമാസ ശമ്പളം 33,660 രൂപയിൽ നിന്ന് 60,000 രൂപയായി ഉയർത്താൻ സംസ്ഥാന സർക്കാർ അനുമതി നൽകി. 78 ശതമാനം വർധനയ്ക്കാണ് കോൺഗ്രസ് സർക്കാർ അംഗീകാരം നൽകിയത്.
ശമ്പള വർധനവ് കൂടുതൽ സ്പെഷ്യലിസ്റ്റ് ഡോക്റ്റർമാരെ സർക്കാർ ആശുപത്രികളിലേക്ക് ആകർഷിക്കാനും, വിദൂര മേഖലകളിൽ ഗുണമേന്മയുള്ള ആരോഗ്യസേവനം ഉറപ്പാക്കാനും സഹായിക്കുമെന്ന് സർക്കാർ പ്രസ്താവനയിൽ വ്യക്തമാക്കി. ആരോഗ്യവും വിദ്യാഭ്യാസവും സർക്കാരിന്‍റെ ഏറ്റവും ഉയർന്ന മുൻഗണനകളിലാണെന്ന് മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖു പറഞ്ഞു. കഴിഞ്ഞ മൂന്നര വർഷത്തിനിടെ ഈ മേഖലകളിൽ സമഗ്ര പരിഷ്‌കരണങ്ങൾ നടപ്പാക്കിയതായും, ശമ്പളവർധന ആരോഗ്യരംഗത്തെ കൂടുതൽ ശക്തിപ്പെടുത്തി ജനങ്ങൾക്ക് മികച്ച ചികിത്സാസൗകര്യം ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആധുനിക സാങ്കേതികവിദ്യയും ചികിത്സാസൗകര്യങ്ങളും വ്യാപിപ്പിക്കുന്നതിനൊപ്പം ഡോക്റ്റർമാരുടെയും മറ്റ് ആരോഗ്യപ്രവർത്തകരുടെയും കുറവ് പരിഹരിക്കാൻ സർക്കാർ നടപടികൾ സ്വീകരിച്ചുവരികയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
2022ൽ ആറാം ശമ്പള കമ്മിഷൻ ശുപാർശകൾ നടപ്പാക്കിയതിനെ തുടർന്ന് കരാർ, ട്രെയ്നി സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർമാരുടെ ശമ്പളം ഏകദേശം 27,000 രൂപയിൽ നിന്ന് 33,660 രൂപയായിരുന്നു. 24 ശതമാനം വർധനവാണ് അന്ന് ഉണ്ടായത്.