സൈനിക താവളത്തിൽ വൻ കവർച്ച; എകെ 203 അടക്കം 12 തോക്കുകളും വെടിയുണ്ടകളും മോഷണം പോയി
representative image
ഹൈദരാബാദ്: സെക്കന്തരാബാദിലെ സൈനിക താവളത്തിൽ നിന്ന് ആയുധങ്ങളും വെടിക്കൊപ്പുകളും മോഷണം പോയി. അതീവ സുരക്ഷാ മേഖലയിൽ നിന്നാണ് അത്യാധുനികമായ ആയുധങ്ങളും തോക്കുകളുമടക്കം കാണാതായത്. എകെ 203 അസോൾട്ട് റൈഫിളുകൾ, ഒരു ഇൻസാസ് റൈഫിൾ, ആറ് 9 എംഎം പിസ്റ്റളുകൾ, ഒരു സിവിലിയൻ പിസ്റ്റൽ എന്നിവ അടക്കം 12 തോക്കുകളാണ് മോഷണം പോയത്.
ഇതിനു പുറമേ ബൈനോക്കുലർ, 1,800 ലധികം റൗണ്ട് വെടിയുണ്ടകൾ എന്നിവയും നഷ്ടപ്പെട്ടിട്ടുണ്ട്. മോഷണം പോയ ആയുധങ്ങൾക്കു വിപണിയിൽ ഏകദേശം 15 ലക്ഷത്തോളം രൂപ വിലവരുന്നതാണ്.
ഓഗസ്റ്റ് 30 ന് വൈകിട്ട് ആയുധപ്പുര പൂട്ടുമ്പോൾ ആയുധങ്ങളെല്ലാം അവിടെ തന്നെ ഉണ്ടായിരുന്നതായാണ് എഫ്ഐആറിൽ പറയുന്നത്. എപ്പോഴാണ് കവർച്ച നടന്നതെന്ന് വ്യക്തമല്ല. ആയുധങ്ങൾ രാജ്യവിരുദ്ധ ശക്തികളുടെ കയ്യിൽ അകപ്പെടാനോ ദുരുപയോഗം ചെയ്യപ്പെടാനോ സാധ്യതയുള്ളതിനാൽ അടിയന്തര നടപടിയിലേക്കാണ് സൈന്യവും പൊലീസും കടന്നിരിക്കുന്നത്.
മോഷണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ സൈന്യം രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. സംഭവം നടന്നയുടൻ ആർമി ഇന്‍റലിജൻസ് വിവരങ്ങൾ ശേഖരിച്ചു തുടങ്ങി. മാൽക്കാജ്ഗിരി പോലീസ് കമ്മീഷണറേറ്റ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.