"വെന്‍റിലേറ്ററിൽ ഉണ്ടായിരുന്ന 2 നഴ്സുമാരും ലൈംഗികാക്രമണം തടഞ്ഞില്ല"; അതിജീവിതയുടെ മൊഴി
ഗുരുഗ്രാം: മുറിയിലുണ്ടായിരുന്ന രണ്ട് നഴ്സുമാരും ലൈംഗികാക്രമണം തടയാൻ ശ്രമിച്ചില്ലെന്ന് ഗുരുഗ്രാമിൽ വെന്‍റിലേറ്ററിൽ പീഡിപ്പിക്കപ്പെട്ട അതിജീവിതയുടെ മൊഴി. വെന്‍റിലേറ്ററിൽ അർധബോധാവസ്ഥയിൽ കഴിയുന്നതിനിടെയാണ് 46കാരിയായ എയർഹോസ്റ്റസ് ആക്രമണത്തിനിരയായത്. ആ സമയത്ത് പ്രതികരിക്കാനോ സംസാരിക്കാനോ കഴിയാത്ത വിധം ദുർബലയായിരുന്നു അവർ. മുറിയിൽ ഉണ്ടായിരുന്ന രണ്ട് നഴ്സുമാരും ലൈംഗികാതിക്രമത്തെ തടയാൻ ശ്രമിച്ചില്ലെന്നും അതിജീവിത മൊഴി നൽകിയിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
അന്വേഷണവുമായി എല്ലാ തരത്തിലും സഹകരിക്കുമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ അടക്കമുള്ള രേഖകൾ കൈമാറുമെന്നും ആശുപത്രി വ്യക്തമാക്കി. ഏപ്രിൽ ആറിനാണ് കേസിനാസ്പദമായ സംഭവം. ബംഗാൾ സ്വദേശിയായ യുവതി വർക്‌ഷോപ്പിൽ പങ്കെടുക്കുന്നതിനായാണ് ഗുരുഗ്രാമിൽ എത്തിയത്. സ്വിമ്മിങ് പൂളിൽ മുങ്ങിയതിനെത്തുടർന്ന് ശാരീരിക അസ്വസ്ഥകൾ തോന്നിയതോടെയാണ് യുവതിയുടെ ഭർത്താവ് ഇവരെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.
ഏപ്രിൽ 5ന് അടിയന്തര ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏപ്രിൽ 6ന് ആശുപത്രി ജീവനക്കാരൻ പീഡിപ്പിച്ചുവെന്ന് യുവതി മൊഴി നൽകിയിട്ടുണ്ട്. ഒരാഴ്ച നീണ്ട ചികിത്സയ്ക്കു ശേഷം ഏപ്രിൽ 13ന് ആശുപത്രി വിട്ടതോടെയാണ് യുവതി പീഡന വിവരം ഭർത്താവിനോട് പറഞ്ഞത്. ഉടൻ തന്നെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.