മദ്രാസ് ഹൈക്കോടതി
ചെന്നൈ: ശിവഗംഗ കസ്റ്റഡി മരണത്തിൽ മദ്രാസ് ഹൈക്കോടതി ജുഡീഷ‍്യൽ അന്വേഷണം പ്രഖ‍്യാപിച്ചു. ഒരാഴ്ചക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദേശിച്ചിട്ടുണ്ട്. ജില്ലാ ജഡ്ജി ജോൺ സുന്ദർലാൽ സുരേഷിനാണ് ജുഡീഷ‍്യൽ അന്വേഷണത്തിന്‍റെ ചുമതല.
സിബിസിഐഡിയുടെ പ്രത‍്യേക സംഘവും കേസ് അന്വേഷിക്കണമെന്നും കോടതി വ‍്യക്തമാക്കി. അജിത് കുമാർ പൊലീസ് സ്റ്റേഷനിൽ നേരിട്ടത് ക്രൂര പീഡനമാണെന്നും കോടതി വിമർശിച്ചു. അജിത് കുമാറിനെ മർദിക്കുന്നതിന്‍റെ ദൃശ‍്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
കസ്റ്റഡിയിലെടുത്ത ശേഷം അജിത്തിനെ ആളൊഴിഞ്ഞ മൈതാനത്ത് വച്ച് ക്രൂരമായി മർദിക്കുകയായിരുന്നു. ശരീരത്തിൽ 30 ഇടങ്ങളിലായി ചതവുകളുള്ളതായാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിന്നും വ‍്യക്തമാവുന്നത്. ആന്തരിക രക്തശ്രാവമാണ് മരണകാരണം. അജിത്തിന്‍റെ സ്വകാര‍്യഭാഗങ്ങളിലും, മുഖത്തും മുളകുപൊടി തേച്ചുവെന്നും വാടകകൊലയാളികൾ പോലും ഇങ്ങനെ ചെയ്യില്ലെന്നും ഇത് സ്പോൺസേർഡ് കുറ്റകൃത‍്യമാണെന്നും കോടതി പറഞ്ഞു.
മോഷണം നടന്നതായി ആരോപിക്കപ്പെടുന്ന ക്ഷേത്രത്തിലെ സിസിടിവി ഡിവിആർ പൊലീസ് കൊണ്ടുപോയതായി ക്ഷേത്രഭാരവാഹി കോടതിയിൽ മൊഴി നൽകി. എന്നാൽ പൊലീസ് പിടിച്ചെടുത്ത കൂട്ടത്തിൽ ഇതുണ്ടായിരുന്നില്ല. ഈ പശ്ചാത്തലത്തിൽ ഡിജിറ്റൽ തെളിവുകൾ കൃത‍്യമായി സൂക്ഷിക്കണമെന്ന് കോടതി അഭിപ്രായപ്പെട്ടു.
അതേസമയം ശിവഗംഗ എസ്പിയായ ആഷിഷ് റാവത്തിനെ ചുമതലയിൽ നിന്നും നീക്കുകയും കേസിൽ അറസ്റ്റിലായ പൊലീസ് ഉദ‍്യോഗസ്ഥരെ മധുരൈ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു.