ഒരാളെ പാക്കിസ്ഥാനി എന്നു വിളിക്കുന്നത് മതവികാരം വ്രണപ്പെടുത്തുന്ന കുറ്റമല്ല: സുപ്രീംകോടതി
file image
ന്യൂഡൽഹി: ഒരാളെ പാക്കിസ്ഥാനി എന്ന് വിളിക്കുന്നത് മത വികാരം വ്രണപ്പെടുത്തുന്ന കുറ്റമല്ലെന്ന് സുപ്രീംകോടതി. സർക്കാർ ഉദ്യോഗസ്ഥനെ പാക്കിസ്ഥാനിയെന്നു വിളിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് കോടതിയുടെ നിർണായക നിരീക്ഷണം.
ഝാർഖണ്ഡിൽ നിന്നുള്ള സർക്കാർ ഉദ്യോഗസ്ഥനും ഉറുദു വിവർത്തകനുമായ വ്യക്തിയാണ് പരാതിക്കാരൻ. വിവരാവകാശ നിയമപ്രകാരമുള്ള വിവരങ്ങൾ നൽകാൻ ചെന്നപ്പോൾ പ്രതി തന്നെ മതം പരാമർശിച്ച് അധിക്ഷേപിച്ചെന്നും ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസമുണ്ടാക്കുകയും ചെയ്തെന്നാണ് പരാതി.
ഇതിനെതിരേ കെസെടുത്ത ഝാർഖണ്ഡ് പൊലീസ് പ്രതിക്കെതിരേ സെക്ഷൻ 298, 504, 354 എന്നീ വകുപ്പുകളാണ് ചുമത്തിയത്. കേസ് കോടതിയിലെത്തിയപ്പോൾ ഝാർഖണ്ഡ് ഹൈക്കോടതി പരാതിക്കാരന് അനുകൂലമായി വിധി പറയുകയായിരുന്നു. തുടർന്നാണ് പ്രതി സുപ്രീംകോടതിയെ സമീപിച്ചത്. കേസ് വിലയിരുത്തിയ കോടതി പ്രതിക്ക് അനുകൂലമായി വിധി പറഞ്ഞു.
പാക്കിസ്ഥാനിയെന്നും മിയാൻ-ടിയാൻ എന്നും വിളിക്കുന്നത് മോശമാണെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി എന്നാലിത് മതവികാരം വ്രണപ്പെടുത്തുന്ന പ്രയോഗമല്ലെന്നും വിലയിരുത്തി. സമാധാനം തകർക്കുന്ന തെറ്റ് പ്രതിയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്നും കൂട്ടിച്ചേർത്തു