സമരവേദിയിൽ നിന്ന്
ന‍്യൂഡൽഹി: നീറ്റ് പരീക്ഷ ക്രമക്കേടിൽ കേന്ദ്ര വിദ‍്യാഭ‍്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വയ്ക്കണമെന്ന് ആവശ‍്യപ്പെട്ട് കോക്റോച്ച് ജനതാ പാർട്ടി നേതാക്കൾ ഡൽഹിയിലെ ജന്തർ മന്ദിറിൽ പ്രതിഷേധം നടത്തുന്നു. പരിസ്ഥിതി പ്രവർത്തകനും ആക്റ്റിവിസ്റ്റുമായ സോനം വാങ്ചുക്ക് സമരവേദിയിലെത്തി അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു.
രാജ്ഘട്ടിൽ പ്രാർഥന നടത്തിയതിന് ശേഷമാണ് സോനം വാങ്ചുക്കും അഭിജീത് ദിപ്കെയും അടക്കമുള്ള നേതാക്കൾ സമരവേദിയിലെത്തിയത്. ശേഷം ഹരിയാനയിൽ നിന്നും പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ കർഷക നേതാക്കൾ അഭിജീത് ദിപ്കെയെ തലപ്പാവ് അണിയിച്ച് സ്വീകരിച്ചു.
ധർമേന്ദ്ര പ്രധാൻ രാജി വയ്ക്കാതെ പിന്മാറ്റമില്ലെന്നാണ് സിജെപിയുടെ നിലപാട്. ഇത് ഒമ്പതാം ദിവസമാണ് സിജെപി നീറ്റ് ക്രമക്കേടിൽ പ്രതിഷേധം തുടരുന്നത്. ജീവനൊടുക്കിയ വിദ‍്യാർഥികളുടെ കുടുംബത്തിന് ഒരു കോടി രൂപ ധനസഹായം നൽകണമെന്ന് സിജെപി നേരത്തെ ആവശ‍്യം ഉന്നയിച്ചിരുന്നു.
അതേസമയം, സോനം വാങ്ചുക്ക് പ്രതിഷേധത്തിനെത്തിയത് ക്രമസമാധാന പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ഒരു വിഭാഗം ആളുകൾ വിമർശനം ഉയർത്തിയിട്ടുണ്ട്. ലഡാക്കിൽ നേരത്തെയുണ്ടായിരുന്ന സമരങ്ങൾ സംഘർഷത്തിൽ കലാശിച്ചത് ചൂണ്ടിക്കാട്ടിയാണ് വിമർശനം. സോനം വാങ്ചുക്ക് ഇത്തരത്തിലുള്ള രാഷ്ട്രീയ കോമാളിത്തങ്ങളുടെ കൂടെ ചേരരുതെന്നും സമൂഹമാധ‍്യമങ്ങളിൽ ചിലർ കുറിച്ചിട്ടുണ്ട്.