പ്രതീകാത്മക ചിത്രം
ബെംഗളൂരു: കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ കണ്ടെത്തിയതിനെ തുടർന്ന് കർണാടകയിലെ അഞ്ച് മെഡിക്കൽ കോളെജ് ഹോസ്റ്റൽ കാന്‍റീനുകൾക്ക് ഭക്ഷ്യസുരക്ഷാ വകുപ്പ് നോട്ടീസ് നൽകി. ഭക്ഷ്യവസ്തുക്കളുടെ ലേബലിങ്ങുമായി ബന്ധപ്പെട്ട ക്രമക്കേടുകളും പരിശോധനയിൽ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.
ഓഗസ്റ്റ് 27നാണ് സർക്കാർ, സ്വകാര്യ മെഡിക്കൽ കോളെജുകളുടെ ഹോസ്റ്റലുകളിൽ പ്രവർത്തിക്കുന്ന 34 കാന്‍റീനുകളിൽ പരിശോധന നടത്തിയത്. ഇതിൽ കണ്ടെത്തിയ വീഴ്ചകളുടെ അടിസ്ഥാനത്തിലാണ് അഞ്ച് കാന്‍റീനുകൾക്ക് നോട്ടീസ് നൽകിയത്.
ഒരു കാന്‍റീനിൽ ഭക്ഷ്യവസ്തുക്കളുടെ ലേബലിങ്ങുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ കണ്ടെത്തി. അടുക്കളയിൽ സൂക്ഷിച്ചിരുന്ന ഏഴ് കിലോഗ്രാം കാലാവധി കഴിഞ്ഞ റവയും എട്ട് ലിറ്റർ പാലും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.
ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് ബന്ധപ്പെട്ട ഭക്ഷ്യവ്യാപാര സ്ഥാപന ഉടമയ്ക്കെതിരേ ഭക്ഷ്യസുരക്ഷാ നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് നിയമനടപടി ആരംഭിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു.