കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പിഴയിട്ട് സുപ്രീംകോടതി
ന്യൂഡൽഹി: മുൻ ഡിജിപി ജേക്കബ് തോമസ് പ്രതിയായ ഡ്രഡ്ജർ കേസിൽ കേന്ദ്രസർക്കാരിന് പിഴയിട്ട് സുപ്രീംകോടതി. തെറ്റായ വിവരം കോടതിയെ അറിയിച്ചതിനാണ് സുപ്രീംകോടതി കേന്ദ്രസർക്കാരിന് 25,000 രൂപ പിഴയിട്ടത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് കോടതിയിൽ തെറ്റായ വിവരം നൽകിയത്. മുൻ ഡിജിപി ജേക്കബ് തോമസ് പ്രതിയായ ഡ്രഡ്ജർ കേസ് പരിഗണിച്ച സമയത്ത് നെതർലൻഡിലേക്ക് പോവേണ്ട ഉദ്യോഗസ്ഥരുടെ പട്ടിക സമർപ്പിക്കാൻ കേരളത്തോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ഇത്തരമൊരു പട്ടിക സംസ്ഥാന സർക്കാർ നൽകിയിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം കോടതിയെ അറിയിച്ചു.
കേന്ദ്രസർക്കാർ മറുപടിയിൽ സംശയം തോന്നിയ കോടതി, ഉച്ചക്ക് ശേഷം വ്യക്തത വരുത്താൻ ആവശ്യപ്പെട്ടു. ഉച്ചക്ക് ശേഷം കോടതി കൂടിയപ്പോൾ കേരളം പട്ടിക സമർപ്പിച്ചിട്ടുണ്ടെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. കോടതിയെ വിഡ്ഢിയാക്കാനാണോ നിങ്ങൾ നോക്കുന്നതെന്ന് കോടതി ചോദിച്ചു. തുടർന്ന് പിഴ ചുമത്തുകയായിരുന്നു. ആദ്യം 50,000 രൂപയാണ് പിഴ ചുമത്തിയത്. അഡീഷണൽ സോളിസിറ്റർ ജനറലിന്‍റെ അഭ്യർത്ഥന പ്രകാരം തുക 25.000 രൂപയാക്കി കുറച്ചു. തുക ആഭ്യന്തര മന്ത്രാലയമാണ് നൽകേണ്ടതെന്നും കോടതി പറഞ്ഞു. കേസ് അടുത്ത തവണ പരിഗണിക്കുമ്പോൾ ഇത്തരം വ്യക്തതയില്ലാത്ത മറുപടിയുമായി എത്തരുതെന്നും കോടതി താക്കീത് നൽകി.